വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം: യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ; വിട്ടയക്കണമെന്ന് ബിജെപി
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും മന്ത്രിമാർക്കെതിരേയും അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രമുഖ യൂട്യൂബർ മാരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ മധുരയിലെ വീട്ടിലെത്തിയാണ് ചെന്നൈയിൽ നിന്നുള്ള പ്രത്യേക പോലീസ് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി മാരിദാസിനെ ചെന്നൈയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, മാരിദാസിന്റെ കസ്റ്റഡിക്ക് പിന്നാലെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ വാക്പോര് ശക്തമായി. മാരിദാസിനെ ഉടൻ വിട്ടയക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു. ടിവികെ (TVK) സർക്കാരിന്റെ 'റീൽസ് മോഡൽ' ഭരണത്തെ ജനങ്ങൾക്ക് മുന്നിൽ വിശദീകരിച്ചതിനാണ് മാരിദാസിനെ വിജയ്‌യുടെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് നൈനാർ നാഗേന്ദ്രൻ ആരോപിച്ചു.
വിമർശനങ്ങളെ അടിച്ചമർത്തുക എന്നതാണോ ടിവികെ ജനങ്ങൾക്ക് വാഗ്ദാനം നൽകിയ 'ബദൽ രാഷ്ട്രീയം' എന്ന് അദ്ദേഹം ചോദിച്ചു. ഡിഎംകെയ്ക്ക് (DMK) ബദലാണെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ ടിവികെ ഇപ്പോൾ ഡിഎംകെയെക്കാൾ വേഗത്തിലാണ് ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുന്നതെന്നും ഇത് ലജ്ജാകരമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. സംഭവത്തിൽ ബിജെപി വക്താക്കളും പ്രമുഖരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
