സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കർണാടക മന്ത്രിസഭയിൽ പൊട്ടിത്തെറി; രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു
കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റ് ദിവസങ്ങൾക്കകം കടുത്ത ആഭ്യന്തര തർക്കത്തെ തുടർന്ന് ജലസേചന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു. വകുപ്പ് വിഭജനത്തിലെ അതൃപ്തിയെത്തുടർന്നാണ് മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. എഐസിസി നേതാവ് രാഹുൽ ഗാന്ധി ബെംഗളൂരുവിൽ ഉള്ള സമയത്തുണ്ടായ ഈ നീക്കം പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ബെംഗളൂരു വികസന വകുപ്പ് (Bengaluru Development) ലഭിക്കാത്തതാണ് രാമലിംഗ റെഡ്ഡിയെ പ്രകോപിപ്പിച്ചത്. തനിക്ക് ഈ വകുപ്പ് നൽകാമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്നും, എന്നാൽ ഇപ്പോൾ അതിൽ നിന്നും അദ്ദേഹം പിന്മാറിയെന്നും റെഡ്ഡി ആരോപിച്ചു. ബെംഗളൂരു വികസന വകുപ്പ് നിലവിൽ കൃഷ്ണ ബൈരെ ഗൗഡയ്ക്കാണ് നൽകിയിരിക്കുന്നത്.
"എന്നെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്, ഇനിയും ഇത് സഹിക്കാൻ കഴിയില്ല. എന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ എനിക്ക് കഴിയില്ല. ഈ തീരുമാനത്തിൽ എനിക്ക് ദേഷ്യമില്ല, മറിച്ച് കടുത്ത നിരാശ മാത്രമാണുള്ളത്," വാർത്താ സമ്മേളനത്തിൽ രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
താൻ മന്ത്രിസ്ഥാനം മാത്രമാണ് രാജിവെക്കുന്നതെന്നും കോൺഗ്രസ് എംഎൽഎയായും പാർട്ടി പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 53 വർഷമായി താൻ കോൺഗ്രസ് പ്രസ്ഥാനത്തിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് രാജി സമർപ്പിക്കാൻ തയ്യാറാകാതിരുന്ന റെഡ്ഡി, തന്റെ പേഴ്സണൽ സെക്രട്ടറി വഴിയാണ് രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിച്ചത്. എട്ട് തവണ എംഎൽഎയും ആറ് തവണ മന്ത്രിയുമായിരുന്ന രാമലിംഗ റെഡ്ഡിയുടെ രാജി, പുതിയ ശിവകുമാർ സർക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
