ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്
22-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യമത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ പ്രതിനിധികളായ എക്വഡോറിനെ നേരിടും. ഉദ്ഘാടനച്ചടങ്ങ് രാത്രി 7.30-ന് തുടങ്ങും.
ഭൂമിയിലെ ഏറ്റവും ആവേശകരമായ കായികപ്പോരാട്ടത്തിന് ഖത്തർ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുന്നു. . ‘ഒത്തൊരുമിച്ച് വരൂ’ എന്ന് അർഥമുള്ള ഹയ്യാ എന്ന ഗാനത്തിന്റെ അലയൊലികൾ ഖത്തറിൽ അലയടിക്കുന്നു. ഹയ്യാ ഹയ്യാ എന്നാണ് ഈ ടൂർണമെന്റിന്റെ തീം സോങ്.
എട്ടു സ്റ്റേഡിയങ്ങളിലായി 32 ടീമുകൾ പങ്കെടുക്കുന്ന 64 മത്സരങ്ങൾക്കൊടുവിൽ ഡിസംബർ 18-ന് ലുസൈൽ സ്‌റ്റേഡിയത്തിൽ ഫുട്ബോളിലെ പുതിയ രാജാക്കന്മാരുടെ കിരീടധാരണം.
ശൈത്യകാലത്തു നടക്കുന്ന ആദ്യ ലോകകപ്പെന്ന വിശേഷണവുമായാണ് ഖത്തർ ലോകകപ്പ് അരങ്ങേറുന്നത്. ഓഫ് സൈഡ് കണ്ടെത്താനുള്ള പുതിയ സാങ്കേതികവിദ്യ, വനിതാ റഫറിമാർ തുടങ്ങിയ പുതുമകൾ ഈ ലോകകപ്പിനുണ്ട്. ലോകഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ അർജന്റീനയുടെ ലയണൽ മെസ്സി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീലിന്റെ നെയ്‌മർ, പോളണ്ടിന്റെ ലെവൻഡോവ്‌സ്‌കി തുടങ്ങിയവർക്ക് ഇത് അവസാന ലോകകപ്പായിരിക്കുമെന്നു കരുതുന്നു. അതുകൊണ്ടുതന്നെ വിജയത്തിനായി ഇവർ അവസാനതുള്ളി വിയർപ്പുമൊഴുക്കുമെന്നു കരുതാം.