ലോകകപ്പ് രണ്ടാം സെമിയില്‍ അര്‍ജന്റീന ഇന്ന് ഇംഗ്ലണ്ടിനെതിരെ
ലോകകപ്പിന്റെ രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന മുന്‍ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. അറ്റ്‌ലാന്റയില്‍ ഇന്നു രാത്രി 12.30 നാണ് ( വ്യാഴം പുലര്‍ച്ചെ) മത്സരം. ഫോക്ലന്‍ഡ് യുദ്ധവും ദൈവത്തിന്റെ കൈ ഗോളും ചരിത്ര പശ്ചാത്തലമൊരുക്കുന്ന, ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാകും കിക്കോഫ്.ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള പോരാട്ടം കൂടിയാണിന്ന് നടക്കുന്നത്. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ലക്ഷ്യമിടുന്നത്. അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം കൂടിയാണിത്. 39-ാം വയസ്സിലും തകര്‍പ്പന്‍ പ്രകടനം തുടരുന്ന നായകന്‍ മെസി തന്നെയാണ് അര്‍ജന്റീനയുടെ കുന്തമുന. ലോകകപ്പില്‍ എട്ടു ഗോള്‍ നേടിയ മെസി രണ്ടെണ്ണത്തിന് അവസരവുമൊരുക്കി.
കിടിലന്‍ ഫോമില്‍ നില്‍ക്കുന്ന മെസിയിലാണ് അര്‍ജന്റീനന്‍ ആരാധകരുടെ മുഴുവന്‍ പ്രതീക്ഷയും. ഒറ്റ നിമിഷം കൊണ്ട് കളിയുടെ ഗതി മാറ്റാന്‍ ശേഷിയുള്ള പ്രതിഭയാണ് മെസി. അഞ്ചുകളില്‍ തുടര്‍ച്ചയായി ഗോള്‍ നേടി മെസി ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നു. മനക്കരുത്തും വ്യക്തിഗത മികവും അര്‍ജന്റീനയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.
അതേസമയം 1966 ല്‍ കിരീടം നേടിയ ശേഷം, ആദ്യമായി ഫൈനല്‍ പ്രവേശമെന്ന മോഹവുമായാണ് ഇംഗ്ലണ്ട് സംഘം ഇറങ്ങുന്നത്. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും രണ്ട് വീതം ഗോളടിച്ച ജൂഡ് ബെല്ലിങ് ഹാമാണ് ഇംഗ്ലണ്ടിന്റെ തുറുപ്പു ചീട്ട്. മെസിയേക്കാൾ 16 വയസിന് ഇളയതാണ് ബെല്ലിങ്‌ഹാം. റയൽ മാഡ്രിഡ് താരം ഈ ലോകകപ്പിൽ ഇതുവരെ ആറു ഗോളുകൾ നേടി. ആറു ഗോളുകളുമായി ക്യാപ്റ്റൻ ഹാരി കെയ്നും ഒപ്പമുണ്ട്. ഡെക്ലൻ റൈസിന്റെ പരിക്കും പ്രതിരോധക്കാരൻ യാറെ ക്വൻസായുടെ സസ്പെൻഷനും ഇംഗ്ലണ്ട് ടീമിന് തലവേദനയാണ്.
