മനപൂർവം നോബോൾ എറിഞ്ഞാൽ കടുത്ത നടപടി: ആഭ്യന്തര ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റവുമായി ബി.സി.സി.ഐ
വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി പ്ലേയിംഗ് കണ്ടീഷനുകളിൽ വലിയ മാറ്റങ്ങളുമായി ബി.സി.സി.ഐ (BCCI). ബോളിംഗ്, ഫീൽഡിംഗ് നിയമങ്ങളിലും ടീം തന്ത്രങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തുന്നതാണ് എം.സി.സി (MCC) നിർദ്ദേശപ്രകാരം തയ്യാറാക്കിയ പുതിയ ഭേദഗതികൾ. അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെ ഇവ പ്രാബല്യത്തിൽ വരും.
മത്സരത്തിൽ മനപൂർവ്വം നോ-ബോൾ എറിയുന്ന ബോളറെ ആ മത്സരത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ മുഴുവൻ ബോൾ ചെയ്യുന്നതിൽ നിന്നും സസ്പെൻഡ് ചെയ്യും (ഓൺ-ഫീൽഡ് അമ്പയർമാർക്കാവും അന്തിമ അധികാരം). ദിവസത്തിലെ അവസാന ഓവറിൽ വിക്കറ്റ് വീണാലും ആ ഓവർ പൂർണ്ണമായി എറിഞ്ഞുതീർക്കണമെന്നതാണ് മറ്റൊരു പ്രധാന മാറ്റം. മത്സരത്തിന്റെ അവസാന ഇന്നിംഗ്സിൽ ടീമുകൾക്ക് ഇനിമുതൽ ഡിക്ലറേഷൻ ചെയ്യാനോ ഇന്നിംഗ്സ് വിട്ടുകൊടുക്കാനോ അനുവാദമുണ്ടാകില്ല.
കൂടാതെ, ഏകദിന മത്സരങ്ങളിലെ ഡ്രിങ്ക്സ് ബ്രേക്ക് സമയത്ത് ഹെഡ് കോച്ചിന് ഫീൽഡിൽ പ്രവേശിച്ച് കളിക്കാരുമായി സംസാരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പന്ത് എറിയുന്ന കൃത്യമായ നിമിഷത്തിൽ കീപ്പറുടെ ഗ്ലൗസുകൾ സ്റ്റമ്പിന് പിന്നിൽ ഉണ്ടായിരുന്നാൽ മതിയാകും എന്ന ഇളവും വിക്കറ്റ് കീപ്പർമാർക്ക് പുതിയ നിയമഭേദഗതിയിലൂടെ ലഭിക്കും.
