ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കാനഡ പ്രീ ക്വാര്‍ട്ടറില്‍

  1. Home
  2. Sports

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കാനഡ പ്രീ ക്വാര്‍ട്ടറില്‍

s


 

ഫിഫ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ചരമക്കുറിപ്പ് എഴുതി കാനഡയുടെ കുതിപ്പ്. നോക്കൗട്ട് റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡയുടെ ചരിത്ര വിജയം. ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. രണ്ടാം പകുതിയുടെ അധികസമയത്ത് സ്റ്റെഫാന്‍ യൂസ്റ്റാക്വിയോയാണ് കാനഡയുടെ വിജയഗോള്‍ നേടിയത്. കളിയുടെ 90 മിനിറ്റും കാനഡയുടെ മുന്നേറ്റത്തിന് പ്രതിരോധം തീര്‍ത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഒടുവില്‍ അടി പതറി. 92ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു കാനഡ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍.

കളി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം അവശേഷിക്കെ ബോക്‌സില്‍നിന്നു പന്തു പ്രതിരോധിക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പിഴവില്‍നിന്നാണ് സ്റ്റെഫാന്‍ യൂസ്റ്റാക്വിയോയ്ക്കു പന്തു ലഭിക്കുന്നത്. പെനാല്‍റ്റി ഏരിയയ്ക്കു പുറത്തുനിന്ന് തകര്‍പ്പനൊരു ഷോട്ട് പോസ്റ്റിലേക്ക് ഉതിര്‍ത്ത സ്റ്റെഫാന് പിഴച്ചില്ല. ദക്ഷിണാഫ്രിക്ക ഗോളി വില്യംസ് ഡൈവ് ചെയ്‌തെങ്കിലും പന്ത് പിടിച്ചെടുക്കാന്‍ സാധിച്ചില്ല. നെതര്‍ലന്‍ഡ്‌സ് മൊറോക്കോ മത്സരത്തിലെ വിജയികളെയാണ് കാനഡ അടുത്ത റൗണ്ടില്‍ നേരിടേണ്ടത്.

ആദ്യ പകുതിയില്‍ ബോള്‍ പൊസഷനില്‍ ദക്ഷിണാഫ്രിക്കയായിരുന്നു മുന്നില്‍. കാനഡ നാല് 'ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകള്‍' പായിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് ദക്ഷിണാഫ്രിക്ക ഗോള്‍ പോസ്റ്റിലേക്കു ലക്ഷ്യം വയ്ക്കാന്‍ സാധിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പതിഞ്ഞ താളത്തിലായിരുന്നു കളി. 59ാം മിനിറ്റില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. നേഥന്‍ സലിബയും മോയ്‌സ് ബോംബിറ്റോയും ഗ്രൗണ്ട് വിട്ടു. പകരം നിക്കോ സിഗുറും ലുക് ഡെ ഫൊഗെറോള്‍സും കളത്തിലെത്തി. 65ാം മിനിറ്റില്‍ പന്തുമായി ദക്ഷിണാഫ്രിക്കന്‍ ബോക്‌സിലെത്തിയ ടാനി ഒലുവാസെയിയെ ഗോളി റോണ്‍വെന്‍ വില്യംസും പ്രതിരോധ താരങ്ങളും പാടുപെട്ടാണു തടഞ്ഞത്. ഹൈഡ്രേഷന്‍ ബ്രേക്കിനു പിന്നാലെ ജേക്കബ് ഷാഫെല്‍ബെര്‍ഗ്, പ്രോമിസ് ഡേവിഡ് എന്നിവരെയും കാനഡ കളത്തിലിറക്കി.

ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയുടെ 71 മിനിറ്റ് പിന്നിടുമ്പോഴും തുടര്‍ച്ചയായ ആക്രമണനീക്കങ്ങള്‍ കാനഡയില്‍നിന്ന് ഉണ്ടായില്ല. 80 മിനിറ്റുകള്‍ പിന്നിട്ടതോടെ ലീഡ് പിടിക്കുന്നതിനായി ദക്ഷിണാഫ്രിക്കയും കാനഡയും അതിവേഗ നീക്കങ്ങള്‍ തുടര്‍ച്ചയായി നടത്തി. കനേഡിയന്‍ ഫോര്‍വേഡുകള്‍ പന്തുമായി ബോക്‌സ് വരെ ഇരച്ചെത്തിയപ്പോഴും ശക്തമായ പ്രതിരോധനിരയെ അണിനിരത്തി ദക്ഷിണാഫ്രിക്ക വന്‍മതില്‍ തീര്‍ത്തു.