ചെന്നൈ സൂപ്പർ കിങ്‌സിന് വലിയ തിരിച്ചടി
ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സിന് വലിയ തിരിച്ചടി. ഓസ്‌ട്രേലിയൻ പേസ് ബൗളർ നഥാൻ എല്ലിസ് പരിക്കിനെത്തുടർന്ന് ടൂർണമെന്‍റിൽ നിന്ന് പുറത്തായി. തുടയിലേറ്റ പരിക്കാണ് 31-കാരനായ എല്ലിസിന് തിരിച്ചടിയായത്. സീസൺ തുടങ്ങുന്നതിന് മുൻപ് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് എല്ലിസ് പിന്‍മാറിയത്.
എല്ലിസ് പുറത്തായത് ടീമിന് വലിയ നഷ്ടമാണെന്ന് സിഎസ്‌കെ സിഇഒ കെ.എസ്. വിശ്വനാഥൻ പറഞ്ഞു. അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ് എല്ലിസ്. പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ നടക്കുകയാണെന്നും വിശ്വനാഥൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായിരുന്ന മതീഷ പതിരാനയെ ടീം റിലീസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എല്ലിസിന്‍റെ അഭാവം ചെന്നൈയുടെ തന്ത്രങ്ങളെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.
അതിനിടെ ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സില്‍ നിന്ന് ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസൺ വ്യാഴാഴ്ച ചെന്നൈയിൽ എത്തി. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ നിര്‍ണായക പങ്കുവഹിച്ച സഞ്ജുവിന് ടീം ആവേശേജ്വല സ്വീകരണമാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ഡീലിലൂടെയാണ് രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സഞ്ജുവിനെ ടീമിലെത്തിച്ചത്. സഞ്ജുവിനെ ടീമിലെത്തിക്കാൻ രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈയ്ക്ക് വിട്ടുനൽകേണ്ടി വന്നിരുന്നു. സഞ്ജുവിന്റെ വരവ് ടീമിന്റെ ബാറ്റിംഗ് നിരയ്ക്ക് വലിയ കരുത്താകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പശ്ചിമേഷ്യയിലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാന സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും വിദേശ താരങ്ങളുടെ വരവില്‍ മാറ്റമുണ്ടാകില്ലെന്ന് സിഇഒ അറിയിച്ചു.
അഫ്ഗാന്‍ താരമായ നൂർ അഹമ്മദ് ഇതിനകം ചെന്നൈയിൽ എത്തിക്കഴിഞ്ഞു. ജെയ്മി ഓവർട്ടൺ വ്യാഴാഴ്ച രാത്രിയോടെ എത്തും. ഡെവാൾഡ് ബ്രെവിസ്, മാറ്റ് ഹെൻറി, മാത്യു ഷോർട്ട് തുടങ്ങിയവർ മാർച്ച് 22-നകം ടീമിനൊപ്പം ചേരും. അഖീൽ ഹുസൈൻ മാർച്ച് 25-ന് എത്തും. മാർച്ച് ഒന്നു മുതൽ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ടീം ചെന്നൈയിൽ പരിശീലനം നടത്തിവരികയാണ്. മാർച്ച് 23-ന് ടീം അംഗങ്ങൾ തമ്മിലുള്ള പരിശീലന മത്സരം നടന്നേക്കുമെന്നും സൂചനയുണ്ട്. മാർച്ച് 28-ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ 30ന് ഗുവാഹത്തിയില്‍ സഞ്ജുവിന്‍റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ തന്നെയാണ് ചെന്നൈയുടെ ആദ്യ പോരാട്ടം.
