ഉത്തരേന്ത്യയിൽ പുകമഞ്ഞ്; ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നുവെന്ന് ശശി തരൂർ

  1. Home
  2. Sports

ഉത്തരേന്ത്യയിൽ പുകമഞ്ഞ്; ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നുവെന്ന് ശശി തരൂർ

  shashi tharoor


ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം പുകമഞ്ഞ് മൂലം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഉത്തരേന്ത്യൻ നഗരങ്ങളിൽ ശൈത്യകാലത്ത് പുകമഞ്ഞ് ഉണ്ടാകുമെന്നത് മുൻകൂട്ടി അറിയാമായിരുന്നിട്ടും ഇത്തരം വേദികൾ തിരഞ്ഞെടുത്തതിലാണ് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇതിന് മികച്ച ബദലായി മാറുമായിരുന്നുവെന്ന് അദ്ദേഹം തന്റെ എക്സ് (X) കുറിപ്പിലൂടെ വ്യക്തമാക്കി.



വായു ഗുണനിലവാര സൂചികയിലെ (AQI) വലിയ വ്യത്യാസമാണ് തരൂർ ഇതിനായി ചൂണ്ടിക്കാട്ടിയത്. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും വായു മലിനീകരണം അതീവ ഗുരുതരമായ 411-ലേക്ക് എത്തിയപ്പോൾ തിരുവനന്തപുരത്ത് ഇത് വെറും 68 മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ അന്തരീക്ഷത്തിൽ മത്സരം നിശ്ചയിച്ച ബിസിസിഐയുടെ നീക്കം കായികതാരങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകൂട്ടി പുകമഞ്ഞിനുള്ള സാധ്യതകൾ അറിഞ്ഞിട്ടും ലഖ്‌നൗ, ചണ്ഡീഗഡ്, അഹമ്മദാബാദ്, കട്ടക് തുടങ്ങിയ വേദികൾ മത്സരത്തിനായി നിശ്ചയിച്ച ബിസിസിഐ നടപടിക്കെതിരെ കായിക ലോകത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച കാലാവസ്ഥയും സൗകര്യങ്ങളും പരിഗണിക്കാതെ ഉത്തരേന്ത്യൻ നഗരങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്നത് മത്സരങ്ങളുടെ ശോഭ കെടുത്തുന്നതായി ആരാധകരും വിമർശിക്കുന്നുണ്ട്.