അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; മരണം ഇന്ത്യയിൽ ചികിൽസയിലിരിക്കെ
അഫ്ഗാനിസ്ഥാൻ മുൻ പേസർ ഷാപൂർ സദ്രാൻ (38) അന്തരിച്ചു. അപൂർവ്വവും മാരകവുമായ 'ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്' എന്ന രോഗത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഡൽഹിയിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും അതുവഴി സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ് (എച്ച്എൽഎച്ച്).
കഴിഞ്ഞ ഒക്ടോബറിലാണ് ഷാപൂർ സദ്രാൻ കടുത്ത അണുബാധ മൂലം ചികിൽസ തേടുന്നത്. ഇത് ക്ഷയരോഗമാകുകയും തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിൽ ചികിൽസയിലിരിക്കേ ആദ്യഘട്ടങ്ങളിൽ ഷാപൂർ ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ മൂന്ന് ആഴ്ചയ്ക്കിടെ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ അഫ്ഗാനിസ്ഥാനിലെ ഡോക്ടർമാരുടെ നിർദേശാനുസരണം ചികിൽസയ്ക്കായി ഇന്ത്യയിൽ എത്തുകയായിരുന്നു. പ്രവേശിപ്പിക്കുകയുമായിരുന്നു.
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ് താരത്തിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചത്.കളിക്കളത്തിൽ എപ്പോഴും ആവേശം വിതറിയ, തലമുറകൾക്ക് പ്രചോദനമായ ഈ ഇടംകൈയ്യൻ പേസറുടെ അപ്രതീക്ഷിത നിര്യാണത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും ആരാധകരും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി.
