മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ്; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ് ടി തട്ടിപ്പിൽ എസ് ഐ ടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ജി എസ് ടി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് എസ് ഐ ടിയുടെ പ്രാഥമിക നിഗമനമെന്നാണ് വിവരം. സ്പോൺസർക്ക് സമൻസ് അയച്ചിട്ട് ഏഴു മാസത്തോളം ഒരു നടപടിയും എടുത്തില്ല. കോടികളുടെ നികുതി വെട്ടിപ്പിനെ ഗൗരവത്തോടെ കണ്ടില്ല. മൂന്നു ഉദ്യോഗസ്ഥരിൽ നിന്ന് അപ്പുറത്തേക്കും അന്വേഷണം പോകാൻ സാധ്യതയുണ്ട്.
അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. വിജിലൻസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകുമെന്നാണ് വിവരം. സേവന നികുതി വെട്ടിപ്പില്‍ നടക്കുന്ന എസ്ഐടി അന്വേഷണത്തിന് പുറമെയാണ് നിലവിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജി എസ് ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. കാഞ്ഞങ്ങാട് ജി എസ് ടിയിലെ ഉദ്യോഗസ്ഥരാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടർ നടപടി എടുക്കാതിരുന്നതിൽ വിശദീകരണവും തേടി.
ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന കളളക്കളികളുടെ കൂട്ടത്തിൽ നികുതി വെട്ടിപ്പും ഉണ്ടായോ എന്നതിലാണ് വിശദമായ അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കിട്ടിയ പരാതികളിലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് നിർദേശം നൽകിയത്.
