ക്രിസ്റ്റ്യാനോ ബന്ധം വേര്‍പെടുത്തിയാല്‍ ജോര്‍ജിനയ്ക്ക് മാസം ഒരു കോടി

  1. Home
  2. Sports

ക്രിസ്റ്റ്യാനോ ബന്ധം വേര്‍പെടുത്തിയാല്‍ ജോര്‍ജിനയ്ക്ക് മാസം ഒരു കോടി

as


 

ക്രിസ്റ്റ്യാനോ– ജോര്‍ജിന വിവാഹത്തിന്‍റെ വാര്‍ത്തകള്‍ ട്രെന്‍ഡിങില്‍ നിന്നിറങ്ങും മുന്‍പേ വിവാഹ ഉടമ്പടിയിലെ സാമ്പത്തിക രേഖയും പുറത്ത്. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ ചൊവ്വാഴ്ചയാണ് ഇരുവരും വിവാഹിതരായത്. പുതിയ അധ്യായത്തിന് റൊണാള്‍ഡോ തുടക്കമിട്ടപ്പോള്‍ ആരാധകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ വിവാഹത്തിനപ്പുറം സ്വത്തുവകകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ കൂടിയായിരുന്നു.

വിവാഹ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് പോര്‍ച്ചുഗീസ് നിയമത്തിലെ സെപ്പറേഷന്‍ ഓഫ് പ്രോപ്പര്‍ട്ടി ഫ്രെയിംവര്‍ക്കിലാണ് ഇരുവരും വിവാഹിതരായതെന്നാണ് വാര്‍ത്തകള്‍. ഇതനുസരിച്ച് വിവാഹത്തിന് മുന്‍പുള്ളതും വിവാഹശേഷം സ്വന്തം പേരില്‍ സമ്പാദിക്കുന്നതുമായ സ്വത്തിന് മേല്‍ ഇരുവര്‍ക്കും വ്യക്തഗത അവകാശമുണ്ട്. പങ്കാളി വരുത്തുന്ന ബാധ്യതകള്‍ക്ക് മറ്റേയാള്‍ ഉത്തരവാദിയല്ല. വിവാഹമോചനത്തിലും സ്വത്ത് പങ്കുവയ്ക്കേണ്ടതില്ല. പോര്‍ച്ചുഗീസ് നിയമം അനുസരിച്ച് വിവാഹം കഴിഞ്ഞുവെങ്കിലും രണ്ടുപേര്‍ക്കും അവരവരുടെ വ്യക്തിപരമായ സ്വത്തുക്കള്‍ അതേപോലെ നിലനിര്‍ത്താം. സ്വത്തുവകകള്‍, വരുമാനം, കരാറുകള്‍, പരസ്യങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനമെല്ലാം ക്രിസ്റ്റ്യാനോയുടെ അക്കൗണ്ടില്‍ തന്നെയുണ്ടാകും. ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ച് പിരിയാന്‍ ഇരുവരും തീരുമാനിച്ചാല്‍ എന്ത് ചെയ്യുമെന്നും വിവാഹ ഉടമ്പടിയില്‍ വ്യവസ്ഥ വച്ചിട്ടുണ്ടെന്ന് പോര്‍ച്ചുഗീസ് മാധ്യമമായ ടിവി ഗിയ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെ ഒരു സ്ഥിതിയുണ്ടായാല്‍ പ്രതിമാസം ഏകദേശം 1.10 കോടി രൂപ (100,000 യൂറോ) ജോര്‍ജിനയ്ക്ക് റൊണാള്‍ഡോ നല്‍കും. ദമ്പതിമാരുടേതായി മഡ്രിഡിലുള്ള ആഡംബര സൗധമായ ലാ ഫിന്‍കയും ജോര്‍ജിനയ്ക്ക് ലഭിക്കും. നിലവില്‍ 53.30 കോടിയിലേറെ രൂപയാണ് ഈ വസ്തുവിന്‍റെ വില.

വിവാഹത്തില്‍ ക്രിസ്റ്റ്യാനോയുടെ അഞ്ച് മക്കള്‍ക്കും പുറമെ റൊണാള്‍ഡോയുടെ അടുത്ത സുഹൃത്തായ മിഗ്വേല്‍ പൈക്സാവോയും ജോര്‍ജിനയുടെ സഹോദരി ഇവാനയും കുടുംബാംഗങ്ങളായി പങ്കെടുത്തു. ഫുട്ബോള്‍ ലോകത്തെ സെലിബ്രിറ്റികളാരും വിവാഹച്ചടങ്ങിനെത്തിയിരുന്നില്ല. വിവാഹശേഷവും പേര് മാറ്റേണ്ടതില്ലെന്നും ഇരുവരും തീരുമാനിച്ചിട്ടുണ്ട്.

മദെയ്റയിലെ ഫുഞ്ചാല്‍ കത്തീഡ്രലില്‍ വച്ച് ആഘോഷപൂര്‍വമാകും താരത്തിന്‍റെ വിവാഹമെന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നത്. ഇതനുസരിച്ച് നൂറുകണക്കിന് ആരാധകര്‍ തടിച്ചു കൂടുകയും റൊണാള്‍ഡോയുടെയും ജോര്‍ജിനയുടെയും വിവാഹമെന്ന് കരുതി മറ്റൊരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുകയും ചെയ്തു. ആരാധബാഹുല്യത്തെ തുടര്‍ന്ന് ആ വിവാഹത്തിലെ വധുവിന് പള്ളിയിലേക്ക് കടക്കാന്‍ കഴിയാതിരുന്നത് വാര്‍ത്തയുമായി.