"15 വയസ്സുകാരനോട് ഈ ക്രൂരതയോ?" വൈഭവിനെതിരെ 'ബോഡി-ലൈൻ' തന്ത്രം പ്രയോഗിച്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇർഫാൻ പത്താൻ

  1. Home
  2. Sports

"15 വയസ്സുകാരനോട് ഈ ക്രൂരതയോ?" വൈഭവിനെതിരെ 'ബോഡി-ലൈൻ' തന്ത്രം പ്രയോഗിച്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇർഫാൻ പത്താൻ

vaibhav sooryavanshi


ഐ.പി.എൽ. രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ 15-കാരനായ യുവ വിസ്മയം വൈഭവ് സൂര്യവംശിയെ പ്രതിരോധത്തിലാക്കാൻ 'ബോഡി-ലൈൻ' (Body-line) തന്ത്രം പ്രയോഗിച്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ ക്രിക്കറ്റ് ലോകത്ത് കടുത്ത വിമർശനം. മികച്ച ഫോമിലുള്ള വൈഭവിനെ കുരുക്കാൻ ഗുജറാത്ത് ബൗളർമാർ തുടർച്ചയായി ശരീരം ലക്ഷ്യമാക്കി ബൗൺസറുകൾ എറിഞ്ഞതാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ഉൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചത്.

ഒരു ക്രിക്കറ്റ് താരം എന്നതിലുപരി ഒരു അച്ഛൻ കൂടിയായ തനിക്ക് ക്രൂരമായ ഈ തന്ത്രത്തോട് ഒട്ടും യോജിക്കാൻ സാധിക്കില്ലെന്ന് ഇർഫാൻ പത്താൻ എക്‌സിൽ (X) കുറിച്ചു.

"15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ തടയാൻ വേണ്ടി ബോഡി-ലൈൻ ബൗളിങ് പ്രയോഗിക്കുന്നത് ഒട്ടും ശരിയായി തോന്നുന്നില്ല. അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് അറിയാം, പക്ഷേ, എന്റെ ഉള്ളിലെ അച്ഛന് അതിനോട് യോജിക്കാൻ കഴിയില്ല," - ഇർഫാൻ പത്താൻ വ്യക്തമാക്കി.

ഹെൽമറ്റിലിടിച്ച് പന്ത്; പതറാതെ വൈഭവ്

ഗുജറാത്തിന്റെ മുൻനിര പേസർമാരായ കഗിസോ റബാദയും മുഹമ്മദ് സിറാജുമാണ് തുടർച്ചയായി വൈഭവിനെതിരെ ശരീരം ലക്ഷ്യമാക്കി ബൗൺസറുകൾ എറിഞ്ഞത്. പലപ്പോഴും പന്ത് ദേഹത്ത് തട്ടാതിരിക്കാൻ വൈഭവ് പ്രയാസപ്പെട്ട് ഒഴിഞ്ഞുമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മത്സരത്തിനിടെ റബാദയുടെ ഒരു മാരക ബൗൺസർ വൈഭവിന്റെ ഹെൽമറ്റിൽ ശക്തമായി തട്ടുകയും ചെയ്തു. എന്നാൽ, ഈ കടുത്ത ബൗളിങ് ആക്രമണത്തിലും പതറാതെ പിടിച്ചുനിന്ന വൈഭവ് 47 പന്തിൽ നിന്ന് 96 റൺസാണ് അടിച്ചുകൂട്ടിയത്. വെറും 4 റൺസ് അകലെ വെച്ച് സെഞ്ചുറി നഷ്ടമായെങ്കിലും താരത്തിന്റെ പോരാട്ടവീര്യം കയ്യടി നേടി.

ഗുജറാത്തിന്റെ ഈ തന്ത്രത്തിനെതിരെ സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ പ്രതിഷേധം ഉയരുകയാണ്. ഒരു 15-കാരനായ കളിക്കാരന്റെ കരിയറും ജീവനും തന്നെ അപകടത്തിലാക്കാൻ പോന്ന രീതിയിൽ പന്തെറിയുന്നത് ഒട്ടും സ്‌പോർട്‌സ്മാൻ സ്പിരിറ്റിന് നിരക്കുന്നതല്ലെന്ന് ക്രിക്കറ്റ് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, രണ്ടാം ക്വാളിഫയറിൽ വൈഭവിന്റെ തകർപ്പൻ ഇന്നിങ്‌സിനും രാജസ്ഥാനെ രക്ഷിക്കാനായില്ല. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റൻസ് ഐ.പി.എൽ. ഫൈനലിലേക്ക് മുന്നേറി.