ദക്ഷിണാഫ്രിക്കക്കെതിരായ പാകിസ്ഥാന്‍റെ തോല്‍വി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ
റാവല്‍പിണ്ടി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ തോല്‍പിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ജയിച്ചതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണപ്പോൾ പാകിസ്ഥാൻ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ പാകിസ്ഥാന്‍ രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയുമായി 12 പോയന്‍റും 50 പോയന്‍റ് ശതമാവുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു. ഇതേ പോയന്‍റുള്ള ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
ഏഴ് ടെസ്റ്റ് കളിച്ച ഇന്ത്യ നാലു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്‍റും 61.90 പോയന്‍റ് ശതമാനവുമായാണ് മൂന്നാം സ്ഥാനത്തിയത്. വെറും രണ്ട് ടെസ്റ്റുകള്‍ മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റും 66.67 പോയന്‍റ് ശതമനാവുമുള്ള ശ്രീലങ്കയാണ് ഇന്ത്യക്ക് മുന്നില്‍ രണ്ടാമത്. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ടെസ്റ്റും ജയിച്ച് 36 പോയന്‍റും 100 പോയന്‍റ് ശതമാനവുമുള്ള ഓസ്ട്രേലിയയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച ടീമും ഇന്ത്യയാണ്. ഏഴ് ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ കളിച്ചത്.
പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തെത്തിയതോടെ അഞ്ച് ടെസ്റ്റില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 26 പോയന്‍റും 43.33 പോയന്‍റ് ശതമാനവുമുള്ള ഇംഗ്ലണ്ട് ആറാം സ്ഥാനത്തേക്ക് വീണു. രണ്ട് ടെസ്റ്റില്‍ ഒരു തോല്‍വിയും ഒരു സമനിലയും അടക്കം നാലു പോയന്‍റും16.67 പോയന്‍റ് ശതമാവുമുള്ള ബംഗ്ലാദേശ് ആണ് ഏഴാമത്. കളിച്ച അഞ്ച് ടെസ്റ്റും തോറ്റ വിന്‍ഡീസ് എട്ടാമതാണ്.ന്യൂസിലന്‍ഡ് ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
