ഇഞ്ചുറി ടൈം ഗോളിൽ പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പിൽ നിന്നും മടങ്ങി
ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇഞ്ചുറി ടൈം ഗോളിൽ പോർച്ചുഗലിനെ മറികടന്ന് സ്പെയിൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സൂപ്പർ സബായി ഇറങ്ങിയ മിക്കേൽ മെറീനോയാണ് മത്സരത്തിലെ സ്പെയിനിന്റെ വിജയഗോൾ നേടിയത്. ഈ തോൽവിയോടെ ലോകകപ്പ് കിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വേദികളോട് വിടപറഞ്ഞു. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാൾഡോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഡാലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും തുടക്കം മുതൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ ആർക്കും സാധിച്ചില്ല. കളി മുറുകുന്നതിനിടെ പോർച്ചുഗലിന്റെ പ്രതിരോധ താരം നൂനോ മെൻഡസ് പരിക്കേറ്റ് പുറത്തുപോയത് അവർക്ക് തിരിച്ചടിയായി. മത്സരത്തിന്റെ 85-ാം മിനിറ്റിൽ ഡാനി ഓൾമോയ്ക്ക് പകരക്കാരനായി കളത്തിലെത്തിയ മെറീനോ, ആറ് മിനിറ്റുകൾക്കകം സ്പെയിനിന്റെ രക്ഷകനായി മാറുകയായിരുന്നു. ഫെറാൻ ടോറസ് നൽകിയ കൃത്യമായ ത്രൂ പാസ് സ്വീകരിച്ച് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ മെറീനോ പോർച്ചുഗൽ വലകുലുക്കി. ബെൽജിയം - യുഎസ്എ മത്സരത്തിലെ വിജയികളാണ് ക്വാർട്ടറിൽ ഇനി സ്പെയിനിന്റെ എതിരാളികൾ.
