നിരോധിത ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം തടയാൻ നീക്കം; വി.പി.എൻ കമ്പനികൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ
രാജ്യത്ത് വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനായി വിപുലമായ നിയമചട്ടക്കൂട് കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വി.പി.എൻ കമ്പനികൾ ഇന്ത്യയിൽ പ്രാദേശിക ഓഫീസ് തുറക്കണമെന്നും സർക്കാരുമായി ആശയവിനിമയം നടത്തുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും നിബന്ധനകൾ ഏർപ്പെടുത്തിയേക്കും. ഉപഭോക്താക്കളുടെ പേര്, ഇമെയിൽ ഐ.ഡി, ഫോൺ നമ്പർ, ഐ.പി അഡ്രസ് തുടങ്ങിയ വിവരങ്ങൾ അഞ്ച് വർഷത്തേക്ക് സൂക്ഷിക്കണമെന്ന് 2022-ൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (Cert-In) പുറപ്പെടുവിച്ച ഉത്തരവ് കമ്പനികൾ ഫലപ്രദമായി നടപ്പാക്കാത്തതിനെ തുടർന്നാണ് പുതിയ നടപടി.
സർക്കാർ ബ്ലോക്ക് ചെയ്ത ആപ്പുകളിലേക്കും വെബ്സൈറ്റുകളിലേക്കും ഉപഭോക്താക്കൾ വി.പി.എൻ ഉപയോഗിച്ച് വ്യാപകമായി പ്രവേശിക്കുന്നത് അധികൃതരിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം വി.പി.എൻ കമ്പനികളുടെ ഇന്ത്യയിലെ ജീവനക്കാർക്ക് ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നാണ് സൂചന. ഇന്റർനെറ്റിലെ യഥാർത്ഥ ലൊക്കേഷൻ മറച്ചുവെച്ച് മറ്റ് രാജ്യങ്ങളിലെ സെർവറുകൾ വഴി ബ്രൗസ് ചെയ്യാൻ സഹായിക്കുന്ന വി.പി.എൻ, നിരോധിത ഉള്ളടക്കങ്ങൾ കാണാൻ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് സർക്കാരിനെ കടുത്ത നടപടികളിലേക്ക് പ്രേരിപ്പിക്കുന്നത്. അടുത്തിടെ നീറ്റ്-യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ടെലഗ്രാം ബ്ലോക്ക് ചെയ്തപ്പോൾ പ്രോട്ടോൺ വി.പി.എൻ പോലുള്ള സേവനങ്ങളുടെ ഉപയോഗം ഇന്ത്യയിൽ 120 ശതമാനത്തിലധികം വർദ്ധിച്ചിരുന്നു.
2022-ലെ കേന്ദ്ര ഉത്തരവിന് പിന്നാലെ പ്രോട്ടോൺ വി.പി.എൻ, നോർഡ് വി.പി.എൻ, എക്സ്പ്രസ് വി.പി.എൻ, സർഫ്ഷാർക്ക് തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ സെർവറുകൾ ഇന്ത്യയിൽ നിന്ന് മാറ്റുകയും സിംഗപ്പൂർ വഴിയുള്ള റൂട്ടിങ്ങിലേക്ക് മാറുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ഡിജിറ്റൽ ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യുന്ന നടപടികൾ അടുത്ത കാലത്തായി സർക്കാർ വലിയ തോതിൽ കർശനമാക്കിയിട്ടുണ്ട്. 2024-ൽ ഇത്തരത്തിലുള്ള 12,000-ത്തോളം ഉത്തരവുകൾ പുറപ്പെടുവിച്ച സ്ഥാനത്ത് 2025-ൽ ഇത് 24,000 കടന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വി.പി.എൻ സേവനങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങളുണ്ടാകും.
