ബഹിരാകാശത്തെ ഉപഗ്രഹപ്പെരുപ്പം: വാനനിരീക്ഷണത്തിനും ആവാസവ്യവസ്ഥയ്ക്കും ഗുരുതര ഭീഷണിയെന്ന് പഠനം
ആധുനിക സാങ്കേതികവിദ്യയുടെയും ആശയവിനിമയ സംവിധാനങ്ങളുടെയും ദ്രുതഗതിയിലുള്ള വളർച്ചയുടെ ഭാഗമായി ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ എണ്ണം അമിതമായി വർദ്ധിക്കുന്നത് ശാസ്ത്രലോകത്തിന് വലിയ പ്രതിസന്ധിയാകുന്നു. ഭൗമാന്തരീക്ഷത്തിന് പുറത്ത് മനുഷ്യൻ സൃഷ്ടിക്കുന്ന ഈ പ്രകാശ മലിനീകരണം പ്രപഞ്ച പഠനങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററി (ESO) നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നത്. നിലവിൽ പതിനാലായിരത്തോളം ഉപഗ്രഹങ്ങളാണ് ഭൂമിയെ വലംവെയ്ക്കുന്നതെങ്കിൽ, വരും വർഷങ്ങളിൽ ഇത് പതിനേഴ് ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർലിങ്ക്, സിന്നമൺ പ്രോജക്റ്റ്, ചൈനയുടെ സി.ടി.സി തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. എ.ഐ സാങ്കേതികവിദ്യയുടെ വിപുലീകരണത്തിന് വൻതോതിൽ ഡാറ്റാ സെന്ററുകൾ ആവശ്യമായി വരുന്നതാണ് ഇത്രയധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.
രാത്രികാലങ്ങളിൽ ഭൂമിയിലേക്ക് സൂര്യപ്രകാശം നേരിട്ട് പ്രതിഫലിപ്പിച്ച് ഇരുട്ടകറ്റാനായി ഭീമാകാരമായ കണ്ണാടികളുള്ള 50,000 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള അമേരിക്കൻ സ്റ്റാർട്ടപ്പായ റിലക്ട് ഓർബിറ്റലിന്റെ പദ്ധതിയാണ് ഇതിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. ടെലിസ്കോപ്പുകളിലൂടെ പ്രപഞ്ച നിരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞർക്ക് ഇത്തരം പദ്ധതികൾ വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ടെലിസ്കോപ്പുകൾ ആകാശ ദൃശ്യങ്ങൾ പകർത്തുന്ന ദീർഘനേര ചിത്രങ്ങളിൽ (long exposure photos) ഈ ഉപഗ്രഹങ്ങൾ കടന്നുപോകുമ്പോൾ വലിയ പ്രകാശരേഖകൾ പതിക്കുകയും അവ ഉപയോഗശൂന്യമാവുകയും ചെയ്യുന്നു. ചിലിയിലെ അത്യാധുനിക വെരാ സി. റൂബിൻ ഒബ്‌സർവേറ്ററിയിലെ കാമറകൾക്ക് പോലും ഈ പ്രകാശരേഖകളെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
രാത്രി ആകാശത്തിന്റെ സ്വാഭാവികമായ ഇരുട്ട് ഈ ഉപഗ്രഹങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ഒലിവിയർ ഹെയ്‌നോട്ട് വ്യക്തമാക്കുന്നത്. ഇതുവഴി ആകാശത്തിന്റെ തെളിച്ചം നാല് മടങ്ങ് വർദ്ധിക്കുകയും നഗരപ്രദേശങ്ങളിലേതിന് സമാനമായ പ്രകാശ മലിനീകരണം ലോകമെമ്പാടും പടരുകയും ചെയ്യും. ഇത് വാനനിരീക്ഷകരെ മാത്രമല്ല, മനുഷ്യരുടെയും മൃഗങ്ങളുടെയും ജൈവഘടികാരത്തെ (biological clock) തകിടം മറിക്കുകയും ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കൂടാതെ, ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ തിങ്ങിനിറയുന്നത് അവ തമ്മിൽ കൂട്ടിയിടിച്ച് തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നുണ്ട്. ഭൂമിക്ക് ചുറ്റുമുള്ള ഉപഗ്രഹങ്ങളുടെ എണ്ണം പരമാവധി ഒരു ലക്ഷമായി പരിമിതപ്പെടുത്തണമെന്നാണ് ശാസ്ത്രലോകത്തിന്റെ ആവശ്യം. അമേരിക്കൻ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) ആണ് നിലവിൽ ഇത്തരം വിക്ഷേപണ പദ്ധതികൾക്ക് അനുമതി നൽകേണ്ടത്.
