ക്ലിഫ് ഹൗസിലെ നീന്തൽകുളം നവീകരിക്കാൻ ഇതുവരെ ചിലവഴിച്ചത് 38.47 ലക്ഷം രൂപ; വീണ്ടും ഫണ്ട്‌ അനുവദിച്ചു

  1. Home
  2. Trending

ക്ലിഫ് ഹൗസിലെ നീന്തൽകുളം നവീകരിക്കാൻ ഇതുവരെ ചിലവഴിച്ചത് 38.47 ലക്ഷം രൂപ; വീണ്ടും ഫണ്ട്‌ അനുവദിച്ചു

Swiming pool at cloff house


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുള്ള നീന്തല്‍ കുളത്തിന്റെ നവീകരണത്തിനായി 2016 മേയ് മുതൽ 38.47 ലക്ഷം രൂപ ചെലവാഴിച്ചതായി കണക്ക്. നീന്തൽകുളത്തിന്റെ പരിപാലന ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ്.

കുളത്തിന്റെ മൂന്നാം ഘട്ട പരിപാലന പ്രവൃത്തികൾക്കായി 3.84 ലക്ഷം രൂപയും നാലാം ഘട്ടത്തിനായി 3.84 ലക്ഷം രൂപയും നൽകാന്‍ മൂന്നു ദിവസങ്ങൾക്ക് മുൻപാണ് സർക്കാർ അനുവാദം നൽകിയത്. ഈ രണ്ടു ഘട്ടങ്ങളിലെ നവീകരണത്തിനായി ടൂറിസം ഡയറക്ടർ തുക കൈമാറിയ നടപടി സർക്കാർ പിന്നീട് സാധൂകരിക്കുകയായിരുന്നു.

കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ക്ലിഫ് ഹൗസിൽ നീന്തൽകുളം നിർമിച്ചത്. അതിനു ശേഷം ഇത് ഉപയോഗ്യശൂന്യമായി കിടക്കുകയായിരുന്നു. പിന്നീട് 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണ് കുളം നവീകരിച്ചത്. നവീകരണത്തിനായി 18,06,785 രൂപയും, റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാർഷിക അറ്റകുറ്റപ്പണികള്‍ക്കായി 5.93 ലക്ഷംരൂപയും ചെലവഴിച്ചു.

നീന്തൽകുളത്തിന്റെ ഒന്നാംഘട്ട പരിപാലന പ്രവൃത്തികൾക്കായി 2,28,330 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിന് 2,51,163 ലക്ഷം രൂപയുമാണ് ഊരാളുങ്കലിന് നൽകിയത് . 2020 നവംബർ മുതൽ 2021 നവംബർവരെയുള്ള മൂന്നാംഘട്ട പ്രവൃത്തികൾക്കായി 3.84 ലക്ഷം രൂപ വിനോദസഞ്ചാരവകുപ്പ് അനുവദിച്ചിരുന്നെങ്കിലും ഈ എസ്റ്റിമേറ്റ് വിനോദസഞ്ചാര വകുപ്പ് ഡയറക്ടറുടെ ധനവിനിയോഗ പരിധിക്കു മുകളിലായതിനാൽ പ്രവർത്തനാനുമതി നൽകിയ കരാറിന് സർക്കാർ സാധൂകരണം നൽകണമെന്ന് ടൂറിസം വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.

2021 നവംബർ മുതൽ 2022 നവംബർ വരെയുള്ള നാലാംഘട്ട വാർഷിക പരിപാലനത്തിനായി 3.84 ലക്ഷംരൂപയുടെ എസ്റ്റിമേറ്റിന് അനുമതി നൽകാനും ആവശ്യപ്പെട്ടു. മൂന്നും നാലും ഘട്ട പരിപാലന പ്രവൃത്തികൾക്ക് എസ്റ്റേറ്റ് ഓഫിസർ സാക്ഷ്യപ്പെടുത്തിയത് പ്രകാരം തുക അനുവദിക്കാൻ സാധൂകരണം നൽകികൊണ്ട് ഈ മാസം 15നാണ് സർക്കാർ ഉത്തരവിറക്കിയത്.