ചൈനയില്‍ ആറു മാസത്തിനിടെ ആദ്യത്തെ കോവിഡ് മരണം; സ്‌കൂളുകളും ഹോട്ടലുകളും അടച്ചു

  1. Home
  2. Trending

ചൈനയില്‍ ആറു മാസത്തിനിടെ ആദ്യത്തെ കോവിഡ് മരണം; സ്‌കൂളുകളും ഹോട്ടലുകളും അടച്ചു

covid 19


ആറു മാസത്തിനിടെ ചൈനയില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തു. തുടര്‍ന്ന് ബെയ്ജിങ്ങില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ബീജിങ്ങിലെ പ്രധാന ജില്ലയായ ചയോങ്ങില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനാക്കുകയും ഓഫിസുകളും റസ്റ്റോറന്റുകളും അടയ്ക്കുകയും ചെയ്തു. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.

അതിനിടെ രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് പല പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പല പ്രവിശ്യകളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

25,000 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇന്നലെ മാത്രം ബെയ്ജിങ്ങില്‍ 516 കേസുകള്‍ സ്ഥിരീകരിച്ചു. കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ നഗരം വിട്ടുപോയാല്‍ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം.

നേരെത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന കടന്നിരുന്നു. എന്നാല്‍ ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. പിന്നാലെ ഈ മാസം ആദ്യം ഇളവുകള്‍ പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്കു കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ രാജ്യാന്തര വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തലാക്കിയതടക്കമുള്ള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. രാജ്യാന്തര യാത്രക്കാരുടെ ക്വാറന്റൈന്‍ കാലം 10 ദിവസത്തില്‍ നിന്ന് എട്ട് ദിവസമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.