വിമാന സർവീസുകൾ റദ്ദാക്കുന്നതിൽ മറുപടി നൽകണം'; വിസ്താരയോട് വിശദീകരണം തേടി കേന്ദ്രം

  1. Home
  2. Trending

വിമാന സർവീസുകൾ റദ്ദാക്കുന്നതിൽ മറുപടി നൽകണം'; വിസ്താരയോട് വിശദീകരണം തേടി കേന്ദ്രം

visthara


വിസ്താരയുടെ ആഭ്യന്തര വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൈലറ്റുമാരുടെ അഭാവമാണ് സർവീസുകൾ റദ്ദാക്കാൻ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. നിരവധി വിസ്താര സർവീസുകൾ ഇന്നും മുടങ്ങി.

വിസ്താരയുടെ ദില്ലി - കൊച്ചി വിമാന സർവീസ് ഉൾപ്പടെ കഴിഞ്ഞ ഒരാഴ്ച മാത്രം കമ്പനി റദ്ദാക്കിയ അഭ്യന്തര സർവീസുകളുടെ എണ്ണം നൂറിലേറെയാണ്. ഇതിൽ ഏറെയും റദ്ദാക്കിയത് യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ്. കമ്പനിയുടെ നടപടിയിൽ വലഞ്ഞ യാത്രക്കാർ അമർഷം സാമൂഹിക മാധ്യമങ്ങളിൽ അടക്കം പങ്ക് വെച്ചതോടെയാണ് സർക്കാർ ഇടപെട്ടു. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദ്ദേശപ്രകാരമാണ് ഡിജിസിഎ വിശദീകരണം തേടിയത്. പൈലറ്റുമാരുടെ അഭാവമാണ് സർവീസുകൾ റദ്ദാക്കാൻ കാരണമെന്ന് കമ്പനി പറയുന്നു. 

എയർ ഇന്ത്യയെ പോലെ വിസ്താരയും ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. രണ്ട് സ്ഥാപനങ്ങളും ലയിപ്പിക്കാനുള്ള തീരുമാനത്തിൽ പൈലറ്റുമാരും മറ്റു ജീവനക്കാരും പ്രതിഷേധിക്കുകയാണ്. നിലവിലുള്ളതിനെക്കാൾ കുറഞ്ഞ ശമ്പളത്തിൽ ജോലിക്ക് നിർബന്ധിക്കുന്നു എന്നാണ് പൈലറ്റുമാരുടെ പരാതി. ഇതിൽ പ്രതിഷേധിച്ച് പൈലറ്റുമാർ അവധിയെടുക്കുന്നതാണ് സർവീസുകളെ ബാധിക്കുന്നത്. വിദേശ സർവീസുകൾക്ക് ഉപയോഗിക്കുന്ന വലിയ വിമാനങ്ങൾ ആഭ്യന്തര റൂട്ടിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് കമ്പനി നോക്കുന്നത്.