പി.വി അൻവർ അടഞ്ഞ അധ്യായമെന്ന് അടൂർ പ്രകാശ്
പി.വി അൻവർ അടഞ്ഞ അധ്യായമാണെന്നും ഇനി ചർച്ചക്കില്ലെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. 'ഇതുവരെ ഒരു ഇടം നൽകിയാണ് ഞാൻ സംസാരിച്ചത്. സാമാന്യ മര്യാദ അൻവർ ലംഘിച്ചു. ഞങ്ങളുടെ സ്ഥാനാർഥിയെ കുറിച്ച് അൻവർ എന്തൊക്കെയാ പറഞ്ഞത്? അതൊക്കെ തിരിച്ചെടുക്കാൻ പറ്റുമോയെന്നും' അടൂർ പ്രകാശ് ചോദിച്ചു. 'യുഡിഎഫുമായി സഹകരിക്കണമെന്നുണ്ടെങ്കിൽ അൻവർ ആദ്യം സ്ഥാനാർഥിത്വം പിൻവലിച്ച് വരട്ടെ. എന്നിട്ട് ആലോചിക്കാം. യുഡിഎഫിന്റെ മുതിർന്ന നേതാക്കളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വിഡി സതീശന് മുസ്‍ലിം ലീഗിന്റെ യോഗത്തിൽ വിമർശനമുയർന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെ പി.വി അൻവർ രംഗത്തെത്തിയത്. ആര്യാടൻ ഷൗക്കത്ത് മുസ്‍ലിം സമുദായ പ്രതിനിധി ആണെന്ന് ആരും അംഗീകരിക്കില്ലെന്നും ഷൗക്കത്തിനെതിരെ നാട്ടിൽ പൊതുവികാരം ഉണ്ടെന്നും അൻവർ ആരോപിച്ചിരുന്നു.
