അമ്മയെ കൊന്ന് കുളിമുറിയിൽ കുഴിച്ചിട്ടു; ക്രൂരകൃത്യം 30 ലക്ഷം തട്ടിയെടുക്കാൻ: ദത്തുപുത്രൻ അറസ്റ്റിൽ

  1. Home
  2. Trending

അമ്മയെ കൊന്ന് കുളിമുറിയിൽ കുഴിച്ചിട്ടു; ക്രൂരകൃത്യം 30 ലക്ഷം തട്ടിയെടുക്കാൻ: ദത്തുപുത്രൻ അറസ്റ്റിൽ

crime


30 ലക്ഷം രൂപ തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തിയ ദത്തുപുത്രൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള ഷിയോപുർ ടൗണിലെ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. 65 വയസ്സുകാരിയായ ഉഷ കൊല്ലപ്പെട്ട കേസിലാണ് ദത്തുപുത്രൻ ദീപക് പച്ചൗരി (24) അറസ്റ്റിലായത്. 23 വർഷം മുൻപാണ് ഉഷയും ഭർത്താവ് ഭുവേന്ദ്ര പച്ചൗരിയും ദീപക്കിനെ ദത്തെടുത്തത്. 2021ൽ ഭുവേന്ദ്ര മരിച്ചു.

കൊലപ്പെടുത്തി വീട്ടിലെ കുളിമുറിയിലാണ് ഉഷയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉഷയുടെ പേരിലുള്ള സ്ഥിരനിക്ഷേപമായ 30 ലക്ഷം രൂപ കൈക്കലാക്കാനാണു പ്രതി കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. കൃത്യത്തിനു ശേഷം, അമ്മയെ കാണാതായെന്നു  ദീപക് കഴിഞ്ഞ തിങ്കളാഴ്ച പൊലീസിൽ പരാതി നൽകി. പൊലീസ് ദീപക്കിനെയും ബന്ധുക്കളെയും അയൽക്കാരെയും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ വൈരുധ്യമുണ്ടായതോടെയാണു പൊലീസിനു സംശയം തോന്നിയത്.

ഓഹരി വിപണിയിൽ ദീപക്കിന് 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ മനസ്സിലായി. സംശയം തോന്നി വീട്ടിൽ പരിശോധന നടത്തി. ഒരു മുറിയിലെ കുളിമുറിയുടെ തറ പൊളിച്ചുപണിതതായി ശ്രദ്ധയിൽപ്പെട്ടു. ഈ ഭാഗത്തു കുഴിച്ചു നോക്കിയപ്പോഴാണ് ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ദീപക്കിനെ കസ്റ്റഡിയിലെടുത്തു. സ്ഥിരനിക്ഷേപം കൈക്കലാക്കാനാണ് അമ്മയെ കൊലപ്പെടുത്തിയതെന്നു പ്രതി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.