സംഘർഷ പശ്ചാത്തലത്തിൽ എയർ ഇന്ത്യ ഒമ്പത് വിമാനത്താവളങ്ങളിലേയ്ക്കുള്ള സർവീസ് റദ്ദാക്കി

ശ്രീനഗർ, അമൃത്സർ എന്നിവയുൾപ്പെടെ ഒമ്പത് വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. മെയ് 10 പുലർച്ചെ വരെയാണ് സർവീസ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി സായുധ സേന പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
ജമ്മു, ശ്രീനഗർ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ഛണ്ഡീഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങൾ അടയ്ക്കുന്നതായ വ്യോമയാന അധികൃതരുടെ അറിയിപ്പിനെത്തുടർന്ന് മെയ് 10 ന് രാവിലെ 5.29 വരെ എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ കാലയളവിൽ വിമാന ടിക്കറ്റുകൾ എടുത്തവർക്ക് റീഫണ്ട് നൽകുമെന്നും എയർലൈൻ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഉള്ളതിനാൽ വിവിധ വിമാനക്കമ്പനികൾ വിമാനം റദ്ദാക്കിയിട്ടുണ്ട്.