എ.ഐ ക്യാമറ നടപടികളെല്ലാം സുതാര്യം; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വ്യവസായ വകുപ്പ് റിപ്പോർട്ട്

എ.ഐ ക്യാമറ ഇടപാടിലെ നടപടികളെല്ലാം സുതാര്യമായിരുന്നുവെന്ന് വ്യവസായ വകുപ്പിന്റെ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഉയർന്ന ആക്ഷേപങ്ങള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതില്ലെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
കേരളത്തിലുടനീളം എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയർന്നതോടെയാണ് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന മുഹമ്മദ് ഹനീഷ് ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറി.
ഉപകരാര്‍ നല്‍കിയതിലും യാതൊരു തെറ്റുമില്ല. ഭാവിയിൽ ഇത്തരം പദ്ധതികൾക്ക് വേണ്ടി ഒരു ഉന്നത അധികാര സമിതി രൂപീകരിക്കും. കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
അതേസമയം ഉപകരാര്‍ നല്‍കിയ കമ്പനിയുടെ പേര് കരാറില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അല്‍ ഹിന്ദ് കമ്പനി പിന്‍മാറിയ വിഷയം സര്‍ക്കാര്‍ പരിശോധിക്കേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി അവര്‍ക്ക് പരാതി ഉണ്ടെങ്കില്‍ എന്ത് കൊണ്ട് കോടതിയില്‍ പോകുന്നില്ലെന്നും ചോദിച്ചു.