മയക്കുമരുന്ന് കഴിക്കുന്നവരുടെയും വ്യാപാരം നടത്തുന്നവരുടെയും മൃതദേഹം ദഹിപ്പിക്കില്ല; തീരുമാനവുമായി ഖബർസ്ഥാൻ കമ്മിറ്റി

  1. Home
  2. Trending

മയക്കുമരുന്ന് കഴിക്കുന്നവരുടെയും വ്യാപാരം നടത്തുന്നവരുടെയും മൃതദേഹം ദഹിപ്പിക്കില്ല; തീരുമാനവുമായി ഖബർസ്ഥാൻ കമ്മിറ്റി

Assam khabarsthan committee


മയക്കുമരുന്ന് കഴിച്ച് മരിക്കുന്നവരുടെയോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെയോ മൃതദേഹം സംസ്കരിക്കില്ലെന്നും, ആ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നും അസമിലെ ഒരു ഖബർസ്ഥാൻ കമ്മിറ്റി. മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്‌രാബാരി ഖബർസ്ഥാൻ കമ്മിറ്റിയാണ് മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാ​ഗമായി ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് പുതിയ തീരുമാനമെന്ന് മൊയ്‌രാബാരി ടൗൺ ഖബർസ്ഥാൻ കമ്മിറ്റി പ്രസിഡന്റ് മെഹബൂബ് മുക്താർ വ്യക്തമാക്കി. തങ്ങളുടെ നാട്ടിലെ നിരവധി യുവാക്കൾ അനധികൃത മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും നിരവധി കുട്ടികൾ മയക്കുമരുന്നിന് അടിമകളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഖബർസ്ഥാൻ കമ്മിറ്റിയുടെ തീരുമാനത്തോട് പ്രതികരിച്ചു. ഈ കാലയളവിൽ 9,309 പേരെ അറസ്റ്റ് ചെയ്യുകയും, 1,430 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കുകയും, 420 ഏക്കർ കഞ്ചാവും കറുപ്പും നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.