തുടർച്ചയായ നാലാം ടി20യിലും വിൻഡീസിനെ വീഴ്ത്തി ഓസീസ്

  1. Home
  2. Trending

തുടർച്ചയായ നാലാം ടി20യിലും വിൻഡീസിനെ വീഴ്ത്തി ഓസീസ്

T20


വെസ്റ്റ് ഇൻഡീസിനെതിരെ ടി20 പരമ്പരയിൽ ഓസ്‌ട്രേലിയക്ക് തുടർച്ചയായ നാലാം ജയം. മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിൻഡീസ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. 31 റൺസ് നേടിയ ഷെഫാനെ റുതർഫോർഡാണ് ടോപ് സ്‌കോറർ. ഓസീസിന് വേണ്ടി ആഡം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഓസീസ് 19.2 ഓവറിൽ ഏഴ് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജോഷ് ഇൻഗ്ലിസ് (51), കാമറൂൺ ഗ്രീൻ (55), ഗ്ലെൻ മാക്‌സ്‌വെൽ (47) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ജെഡിയ ബ്ലേഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഓസീസിന് മോശം തുടക്കമായിരുന്നു. രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ (0) വിക്കറ്റ് ഓസീസിന് നഷ്ടമായി. ബ്ലേഡ്‌സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. പിന്നീട് മാക്‌സ്‌വെൽ - ഇൻഗ്ലിസ് സഖ്യം 66 റൺസ് കൂട്ടിചേർത്തു. പവർ പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഇൻഗ്ലിസിനെ റൊമാരിയോ ഷെഫേർഡ് പുറത്താക്കി. 30 പന്തുകൾ നേരിട്ട താരം ഒരു സിക്‌സും 10 ഫോറും നേടി. തുടർന്ന് ഗ്രീനിനൊപ്പം ചേർന്ന മാക്‌സ്‌വെൽ 63 റൺസും കൂട്ടിചേർത്തു. 11-ാം ഓവറിൽ റൊമാരിയോ ഷെഫേർഡിന് വിക്കറ്റ് നൽകി മാക്‌സ്‌വെൽ മടങ്ങി. 18 പന്തുകൾ നേരിട്ട താരം ആറ് സിക്‌സും ഒരു ഫോറുമാണ് പായിച്ചത്.

തുടർന്നെത്തിയ മിച്ചൽ ഓവൻ (2), കൂപ്പർ കൊന്നോലി (0), ആരോൺ ഹാർഡി (23), സേവ്യർ ബാർട്ട്‌ലെറ്റ് (9) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ഗ്രീൻ ഒരറ്റത്ത് പിടിച്ചുനിന്നതോടെ ഓസീസ് നാലാം ജയം സ്വന്തമാക്കി. നേരത്തെ, വിൻഡീസ് ബാറ്റർമാരിൽ ഒരാൾക്ക് പോലും അർധ സെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല. റുതർഫോർഡിന് പുറമെ റോവ്മാൻ പവൽ (28), ഷെഫേർഡ് (28), ജേസൺ ഹോൾഡർ (26) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരങ്ങൾ. ബ്രൻഡൻ കിംഗ് (18), ഷായ് ഹോപ്പ് (10), റോസ്റ്റൺ ചേസ് (0), ഷിംറോൺ ഹെറ്റ്‌മെയർ (16), മാത്യൂ ഫോർഡെ (15) എന്നിവരുടെ വിക്കറ്റും വിൻഡീസിന് നഷ്ടമായി. അകെയ്ൽ (16), ബ്ലേഡ്‌സ് (3) എന്നിവരും പുറത്താവാതെ നിന്നു.