ഭോപ്പാൽ വാതകദുരന്തം; കൂടുതൽ നഷ്ടപരിഹാരം ഈടാക്കണമെന്ന കേന്ദ്രത്തിന്റെ ഹർജി തള്ളി

  1. Home
  2. Trending

ഭോപ്പാൽ വാതകദുരന്തം; കൂടുതൽ നഷ്ടപരിഹാരം ഈടാക്കണമെന്ന കേന്ദ്രത്തിന്റെ ഹർജി തള്ളി

court


1984ലെ ഭോപ്പാൽ വാതകദുരന്തത്തിൽ യൂണിയൻ കാർബൈഡിൽ നിന്ന് കൂടുതൽ നഷ്ടപരിഹാരം ഈടാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. നഷ്ടപരിഹാര വിതരണത്തിന് റിസർവ് ബാങ്കിന്റെ അടുത്തുള്ള 50 കോടി രൂപ ഉപയോഗിക്കണമെന്ന്‌ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചു. ദുരന്തമുണ്ടായി രണ്ടു പതിറ്റാണ്ടിന് ശേഷം കൂടുതൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുന്നതിന്റെ യുക്തി വിശദീകരിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അതൃപ്‌തി രേഖപ്പെടുത്തി.

നഷ്ടപരിഹാരം കുറവാണെങ്കിൽ അത് നികത്തേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. ഇരകൾക്ക് വേണ്ടി ഇൻഷുറൻസ് എടുക്കാതിരുന്നത് സർക്കാരന്റെ വീഴ്ചയാണ്. വാതക ചോർച്ചാ ദുരന്തത്തിൽ അന്വേഷണം പുനരാരംഭിക്കണമെന്നും, ഇരയായവർക്ക് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരം അനുവദിക്കാൻ യൂണിയൻ കാർബൈഡിന് നിർദേശം നൽകണമെന്നുമായിരുന്നു തിരുത്തൽ ഹർജിയിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. 1989-ലുണ്ടായ ഒത്തുതീപ്പിൽ മനുഷ്യജീവനും പരിസ്ഥിതിക്കും ഉണ്ടായ യഥാർഥ നാശത്തിന്റെ വ്യാപ്തി കൃത്യമായി വിലയിരുത്താൻ കഴിഞ്ഞില്ലെന്നും കേന്ദ്രം വാദിക്കുന്നുണ്ട്. 

1989ലായിരുന്നു 715 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി വിധിച്ചത്. അന്ന് ഈ വിധിക്കെതിരെ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് 2010ലാണ് അധിക നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും തിരുത്തൽ ഹർജി നൽകിയത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് അഭയ് എസ്.ഓക്ക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ.കെ.മഹേശ്വർ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.