കെട്ടിടനികുതി 5% കൂട്ടും; ഏപ്രിൽ മുതൽ പ്രാബല്യം

  1. Home
  2. Trending

കെട്ടിടനികുതി 5% കൂട്ടും; ഏപ്രിൽ മുതൽ പ്രാബല്യം

tax


സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ വർഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രിൽ മുതൽ 5% കൂടും. അഞ്ചു വർഷത്തിലൊരിക്കൽ 25% എന്ന തോതിൽ കൂട്ടിയിരുന്ന കെട്ടിടനികുതി ഇനിമുതൽ വർഷംതോറും 5% വീതം കൂട്ടാനുള്ള തീരുമാനത്തിന്റെ തുടക്കമാണിത്. തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ച കെട്ടിടപ്ലാനിൽനിന്നു വ്യത്യസ്തമായി പിന്നീടു നടത്തിയ അനുബന്ധ നിർമാണങ്ങൾകൂടി അളന്നു തിട്ടപ്പെടുത്തി നികുതി പുനർനിർണയിക്കാനുള്ള സർക്കാർ വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങും.

അനുബന്ധ നിർമാണങ്ങൾ കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ് തോറും വിവരശേഖരണം ആലോചനയിലുണ്ട്. ഗ്രാമസഭകളും വാർഡ് സഭകളും വിളിച്ചുകൂട്ടി ജനങ്ങളെ ബോധ്യപ്പെടുത്തിയാകും നടപടി. ആവശ്യമെങ്കിൽ അതതു തദ്ദേശസ്ഥാപന പരിധിയിലെ എൻജിനീയറിങ് ബിരുദധാരികളുടെ സഹായവും തേടും.

സംസ്ഥാനത്ത് വർഷം 2600 കോടി രൂപയിലേറെയാണു കെട്ടിടനികുതി വഴിയുള്ള വരുമാനം. 5% വർധിപ്പിക്കുമ്പോൾ 130 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. അധികനിർമാണങ്ങൾ കൂടി കണ്ടെത്തി നികുതി പുനർനിർണയിച്ചാൽ വരുമാനം കാര്യമായി കൂടുമെന്നാണു വിലയിരുത്തൽ. കോഴിക്കോട് മണിയൂർ പഞ്ചായത്തിൽ ഇത്തരത്തിൽ നികുതി പുനർനിർണയിച്ചിരുന്നു.