പ്രധാനമന്ത്രിക്ക് കത്തയച്ച വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു; 24 മണിക്കൂറായി സിബിഐ ചോദ്യം ചെയ്യുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച വിദ്യാര്‍ഥിയെ സിബിഐ കസ്റ്റഡിയിലെടുത്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രനര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റില്‍ ഓര്‍ഗാനിക് ഫാമിംഗില്‍ ഗവേഷക വിദ്യാര്‍ഥിയായ വിക്ടര്‍ ജെയിംസ് രാജയെയാണ് കസ്റ്റഡിയിലെടുത്തത്. തഞ്ചാവൂര്‍ സ്വദേശിയാണ് യുവാവ്. ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത യുവാവിനെ കഴിഞ്ഞ 24 മണിക്കൂറുകളായി ചോദ്യം ചെയ്ത് വരികയാണെന്ന് ഇയാളുടെ കുടുംബം പറഞ്ഞു.
ഡല്‍ഹിയില്‍ നിന്നും വന്ന 11 സിബിഐ ഉദ്യോഗസ്ഥരാണ് വിക്ടറെ കസ്റ്റഡിയിലെടുത്തത്. പുതുക്കോട്ടയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഐഐസിപിഡി അവാര്‍ഡ് ഹൗസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. നരേന്ദ്ര മോദിക്ക് അയച്ച മെയിലിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചില്ലെങ്കിലും മെയിലിലെ ഉള്ളടക്കത്തെ കുറിച്ച് യാതൊരു വിശദീകരണവും ഇവർ നൽകിയിട്ടില്ല.
ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി തന്റെ ഗവേഷണത്തെക്കുറിച്ചുള്ള വിഷയങ്ങള്‍ മെയിലിലും സമൂഹ മാധ്യങ്ങള്‍ വഴിയും യുവാവ് പങ്കുവെയ്ക്കാറുണ്ടെന്നും ഇത്തരത്തിലൊരു കത്തായിരിക്കാം പ്രധാനമന്ത്രിക്ക് അയച്ചതെന്നും യുവാവിന്റെ മാതാപിക്കൽ പറഞ്ഞു. സംഭവം അന്വേഷിക്കാനെത്തിയ സംസ്ഥാന പൊലീസ് സംഘത്തെ സിബിഐ തടഞ്ഞിരുന്നു.