നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക് എന്ന പേരിൽ തട്ടിപ്പു നടത്തിയ നാലംഗ സംഘം പിടിയിൽ

  1. Home
  2. Trending

നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക് എന്ന പേരിൽ തട്ടിപ്പു നടത്തിയ നാലംഗ സംഘം പിടിയിൽ

fraud case


നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക് എന്ന പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ നാലംഗ സംഘത്തെ പോലീസ് പിടികൂടി. ചെന്നൈ കോയമ്പേടുള്ള ലോഡ്ജില്‍ നിന്നാണ് തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരെ പോലീസ് പിടികൂടിയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

നാലംഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യിൽനിന്ന് ആറു ലക്ഷം രൂപ കവർന്നുവെന്ന് ഒരു ചെന്നൈ സ്വദേശി  പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ‍്ജിലെത്തി പൊലീസ് പരിശോധന നടത്തിയത്.  ഇവരിൽനിന്ന് കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട ഉൾപ്പെടെ നിരവധി സാമഗ്രികൾ പിടികൂടി. പിന്നീട് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അസാധാരണ തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്.

നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കുണ്ടെന്ന പേരിൽ ഇവർ സമൂഹ മാധ്യമങ്ങളിലായിരുന്നു പരസ്യം നൽകിയത്. ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. ഇത് വാങ്ങാൻ വരുന്നവരെ ഇവർ താമസിക്കുന്ന ഹോട്ടലിലേക്കു വിളിച്ചുവരുത്തും. പരീക്ഷിക്കാനായി ഒരു കണ്ണട നൽകും. ഒരു മാറ്റവും ഇല്ലാത്തതിനാൽ കണ്ണട തിരിച്ചുവാങ്ങി നന്നാക്കുന്നുവെന്ന വ്യാജേന നിലത്തിട്ടു പൊട്ടിക്കും.തുടർന്ന് കണ്ണടയുടെ വിലയായിട്ടുള്ള ഒരു കോടി രൂപ ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നതോടെ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും. 

ഇവരുടെ കൂട്ടത്തിൽ രണ്ടു പേർ പൊലീസ് വേഷം ധരിച്ച് തോക്കുമായി പുറത്തു കാത്തുനിൽക്കുന്നുണ്ടാകും. തുടർന്ന് ഇവർ റൂമിലേക്ക് വന്ന് നഗ്നത കാണാൻ പണം നല്കാൻ തയാറായ ആളുകളെ നന്നായി പരിഹസിക്കും. പിന്നീട് ഇവർ പണം നൽകി മുങ്ങുകയാണ് പതിവ്. മാനഹാനി ഭയന്ന് ഇരകൾ പൊലീസിൽ പരാതിപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇവർ തുടർച്ചയായി തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചെന്നൈയിൽവച്ച് അറസ്റ്റിലാകുന്നത്