'അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാതെ അടിയന്തര പ്രമേയങ്ങൾ തള്ളി'; ആ റെക്കോർഡ് ഷംസീറിന്; സ്പീക്കർക്ക് ചെന്നിത്തലയുടെ കത്ത്

  1. Home
  2. Trending

'അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാതെ അടിയന്തര പ്രമേയങ്ങൾ തള്ളി'; ആ റെക്കോർഡ് ഷംസീറിന്; സ്പീക്കർക്ക് ചെന്നിത്തലയുടെ കത്ത്

chennithala


പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളിൽ നിന്ന് സ്പീക്കർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി. കേരള പിറവിക്ക് ശേഷമുള്ള അടിയന്തര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചർച്ച ചെയ്തതിന്റെയും കണക്കുകൾ അക്കമിട്ട് നിരത്തിയാണ് സ്പീക്കർക്ക് രമേശ് ചെന്നിത്തല കത്ത് നൽകിയിരിക്കുന്നത്.

ഒരു സമ്മേളനത്തിൽ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങൾ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ സ്പീക്കർ തള്ളിയത് ചരിത്രത്തിൽ ഇത് ആദ്യമാണ്. 234 ദിവസം നിയമസഭ സമ്മേളിച്ച ഉമ്മൻ ചാണ്ടിയുടെ കാലത്ത് 191 അടിയന്തര പ്രമേയങ്ങളിൽ അംഗങ്ങളെ കേൾക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രമാണ്. അതുപോലെ ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിലെ 174 അടിയന്തര പ്രമേയ നോട്ടീസിൽ അംഗത്തിന് സംസാരിക്കാൻ അവസരം നൽകാതെ തള്ളിയത് വെറും എട്ടണ്ണംമാത്രം.

എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ ഇത് വരെയുള്ള എട്ട് സമ്മേളനങ്ങളിലായി, 110 ദിവസങ്ങളിലായി 11 അടിയന്തര പ്രമേയങ്ങളാണ് അംഗങ്ങൾക്ക് ഒരു വാക്ക് പോലും സംസാരിക്കാൻ പോലും അവസരമില്ലാതെ തള്ളിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ആ പതിനൊന്ന് എണ്ണത്തിൽ ഇപ്പോൾ നടക്കുന്ന എട്ടാമത് സമ്മേളന കാലയളവിൽ മാത്രം തള്ളിയത് ആറ് അടിയന്തിര പ്രമേയങ്ങൾ. ഇത് സഭാ ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.

ഇപ്പറയുന്ന ആറ് അടിയന്തര പ്രമേയങ്ങളും തള്ളിയതാകട്ടെ രാഷ്ട്രീയ കാരണങ്ങളാലാണ്. ഒരു മാനദണ്ഡവും അതിന് പാലിക്കപ്പെട്ടില്ലെന്നത് സഭക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.

സ്പീക്കർ സർക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുത്. 2011- 2016 ലെ യുഡിഎഫ് കാലത്ത് അടിയന്തര പ്രമേയങ്ങളോട് കാട്ടിയ മാനദണ്ഡമെങ്കിലും പാലിക്കണം.

എക്‌സിക്യൂട്ടീവിന് നിയമസഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധികളിൽ ഒന്നാണ് അടിയന്തര പ്രമേയം. അത് പ്രതിപക്ഷത്തിന്റെ സൂപ്രധാന അവകാശങ്ങളിൽ ഒന്നാണെന്ന കാര്യം സ്പീക്കർ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേരള പിറവിക്ക് ശേഷം 1200 അടിയന്തിര പ്രമേയങ്ങളിൽ 32 എണ്ണമാണ് സഭ ചർച്ചെക്കെടുത്തത്. അംഗങ്ങൾക്ക് സംസാരിക്കാർ അവസരം നൽകാതെ നിഷേധിച്ചത് നാമമാത്രമാണെന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതൽ അടിയന്തര പ്രമേയങ്ങൾ അംഗങ്ങൾക്ക് സംസാരിക്കാൻ പോലും അനുമതിയില്ലാതെ തള്ളിയതിന്റെ റിക്കോർഡ് ഇനി ഷംസീറിനു മാത്രം സ്വന്തമെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.