‘സഹകരണമേഖലയെ തകർക്കാൻ കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നു’: മുഖ്യമന്ത്രി

ഇഡിയെ ഉപയോഗിച്ച് കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ പ്രതിരോധിക്കും. സഹകരണമേഖലയിൽ ഇടതുവലതു വ്യത്യാസമില്ലാതെ ഒരുമയോടെ പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകാരി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഒരുമയോടെ പോകണമെന്നു പറയുമ്പോൾ തന്നെ ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ചു യുഡിഎഫിന്റെ സഹകരണ സംഘങ്ങളെ അട്ടിമറിച്ചു ഭരണം പിടിക്കുകയാണു സിപിഎം ചെയ്യുന്നതെന്നും ഇതിനു സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും സമ്മേളനത്തിൽ മുഖ്യമന്ത്രിയ്ക്കു ശേഷം പ്രസംഗിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഹകരണ മേഖലയിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും നിക്ഷേപകരെ അവരുടെ പാട്ടിനു വിടുകയും ചെയ്യുന്ന രീതിയാണു സർക്കാരിന്റേതെന്നും സതീശൻ വിമർശിച്ചു.