കേണൽ സോഫിയ ഖുറേഷി; സുപ്രീം കോടതി പരാമർശിച്ച വനിത

രണ്ട് വനിതകളെ ആയിരുന്നു പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ സൈനിക നടപടി ഓപ്പറേഷൻ സിന്ദൂർ, വിശദീകരിക്കാൻ സൈന്യം നിയോഗിച്ചത്. കേണൽ സോഫിയ ഖുറേഷി, വിങ്ങ് കമാൻഡർ വ്യോമിക സിങ് എന്നിവരുടെ ഉറച്ചശബ്ദം ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് കേട്ടത്. വളരെ കൃത്യമായി ഓപ്പറേഷനെ കുറിച്ച് വിശദീകരിച്ചപ്പോൾ ലോകം മുഴുവൻ തിരഞ്ഞത് ഈ രണ്ട് വനിതകളെ കുറിച്ചുള്ള വിവരങ്ങളായിരുന്നു. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട നിർണായകമായ ചില മുഹൂർത്തങ്ങളിൽ ചർച്ച ചെയ്യപ്പെട്ട വ്യക്തികളിൽ ഒരാളാണ് കേണൽ സോഫിയ ഖുറേഷി. ഇന്ത്യൻ സൈന്യത്തിന്റെ കോർപ്‌സ് ഓഫ് സിഗ്‌നൽസിലെ ആദ്യ വനിത ഓഫിസർ. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസം 2016 ലെ എക്‌സർസൈസ് ഫോഴ്‌സ് 18 ഇന്ത്യൻ സംഘത്തെ നയിച്ചതും ഈ സോഫിയ ഖുറേഷി തന്നെയായിരുന്നു.
ഇതിനെല്ലാം അപ്പുറത്ത് ഇന്ത്യൻ സൈന്യത്തിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ (പിസി) നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ 2020 ലെ വിധിയിലും സോഫിയ ഖുറേഷിയെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. കേണൽ ഖുറേഷിയുടെ നേട്ടങ്ങളെ ഉദാഹരിച്ച് കൊണ്ടായിരുന്നു ഇന്ത്യൻ സൈന്യത്തിൽ വനിതാ ഓഫീസർമാർ നേടിയ മുന്നേറ്റങ്ങളെ അന്ന് സുപ്രീം കോടതി അടയാളപ്പെടുത്തിയത്. സൈന്യത്തിലെ സ്റ്റാഫ് നിയമനങ്ങൾ ഒഴികെയുള്ള എല്ലാ തസ്തികകളിൽ നിന്നും സ്ത്രീകളെ പൂർണ്ണമായി ഒഴിവാക്കുന്നതിൽ ന്യായീകരണം അർഹിക്കുന്നില്ല എന്നായിരുന്നു അന്ന് സുപ്രീം കോടതി വിധിച്ചത്.
''എക്സർസൈസ് ഫോഴ്സ് 18' എന്ന അന്താരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യയെ നയിച്ച ആദ്യ വനിതയാണ് ലെഫ്റ്റനന്റ് കേണൽ സോഫിയ ഖുറേഷി. 2006-ൽ കോംഗോയിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന ദൗത്യത്തിൽ അവർ പങ്കാളിയായിരുന്നു. കോംഗോയിലെ മാനുഷിക പ്രശ്‌നങ്ങളിൽ ഇടപെടുകയും വെടിനിർത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ നിരീക്ഷിക്കുന്നതിലും സോഫിയ ഖുറേഷി നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനം ഉറപ്പാക്കുക എന്നതായിരുന്നു അവരുടെ ചുമതല,' എന്നുമായിരുന്നു സുപ്രീം കോടതി പരാമർശങ്ങൾ. വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകുന്നതിനെ ശാരീരിക സവിശേഷതകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിധി. 'ലിംഗപരമായ സ്റ്റീരിയോടൈപ്പുകൾ' മറികടക്കാൻ ആദ്യം മാറേണ്ടത് മനോഭാവമാണെന്നായിരുന്നു സുപ്രീംകോടതി അന്ന് കേന്ദ്രത്തിന് നൽകിയ ഉപദേശം.
ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗുജറാത്ത് സ്വദേശിയായ കേണൽ ഖുറേഷി. മുത്തച്ഛന്റെ പാത പിൻപറ്റിയാണ് സോഫിയ ഖുറേഷിയും സൈന്യത്തിലെത്തിയത്. സോഫിയ ഖുറേഷിയുടെ പങ്കാളിയും സൈനിക ഓഫിസറാണ്. 2019 ഡിസംബറിലാണ് വ്യോമിക സിങിന് വ്യോമ സേനയുടെ ഫ്‌ലൈയിങ് വിഭാഗത്തിൽ സ്ഥിരനിയമനം ലഭിച്ചത്. അതിദുർഘട പാതയിലുൾപ്പടെ വിമാനം പറത്തിയ അനുഭവസമ്പത്തും വ്യോമികയ്ക്കുണ്ട്. സേനയുടെ ചേതക്, ചീറ്റ ഹെലികോപ്റ്ററുകൾ ജമ്മു കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ദുർഘട പാതകളിലൂടെയും അവർ പറത്തിയിട്ടുണ്ട്.