നോട്ടീസിന് പത്ത് ദിവസത്തിനകം മറുപടി കൊടുക്കുമെന്ന് രാഹുല്‍ ഗാന്ധി

ദില്ലി പോലീസ് നൽകിയ നോട്ടീസിന് പത്ത് ദിവസത്തിനകം മറുപടി കൊടുക്കുമെന്ന് രാഹുല്‍ ഗാന്ധി. ഏതെങ്കിലും ഭരണകക്ഷി നേതാക്കളാണ് ഇത്തരത്തിലൊരു യാത്ര നടത്തി ഇങ്ങനെയൊരു പ്രസ്താവന പറഞ്ഞിരുന്നതെങ്കിൽ പിന്നാലെ പോകുമായിരുന്നോ എന്നും പോലീസിനോട് രാഹുൽ ഗാന്ധി ചോദിച്ചു.
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഇപ്പോൾ ദില്ലി പോലീസ്. പ്രസംഗത്തില്‍ പറഞ്ഞ സ്ത്രീകളുടെ വിശദാംശങ്ങള്‍, സംഭവം നടന്നത് എപ്പോള്‍? അവരെ പീഡിപ്പിച്ചവര്‍ക്കെതിരെ കേസ് എടുത്തോ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചുകൊണ്ടുള്ള ചോദ്യാവലി ദില്ലി പോലീസ് നേരത്തെ രാഹുൽ ഗാന്ധിക്ക് നൽകിയിരുന്നു. ഇതോടൊപ്പം കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വീട്ടിലെത്തി മൊഴിയെടുക്കാനും ശ്രമം നടത്തിയിരുന്നു.
ഇതിനോടൊന്നും രാഹുൽ ഗാന്ധി സഹകരിക്കാതിരുന്നത് കൊണ്ട് തുഗ്ലക്ക് റോഡിലെ അദ്ദേഹത്തിന്റെ വസതി ഇന്ന് പോലീസ് വളഞ്ഞിരുന്നു. വസതിക്കു മുൻപിൽ രണ്ടു മണിക്കൂറോളമാണ് പോലീസ് കാത്തു നിന്നത്. എന്നിട്ടും രാഹുൽ ഗാന്ധി നേരിട്ട് കാണാൻ തയ്യാറാവാതെ വന്നതോടെ നോട്ടീസ് നൽകി പോലീസ് മടങ്ങി. ഇതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും, ദില്ലിയിലുള്ള എംപിമാരും രാഹുലിന്‍റെ വസതിയിലെത്തിയിരുന്നു. അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയെ രാഹുല്‍ വിമര്‍ശിച്ചതിലുള്ള ഭീഷണിപ്പെടുത്തലാണ് ഇതെന്നും വഴങ്ങില്ലെന്നും അശോക് ഗലോട്ട് പ്രതികരിച്ചു.