'സിപിഎമ്മിൽ തർക്കവും ബഹളവുമാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമം, ജനങ്ങളെ അകറ്റുന്ന ശൈലികളെല്ലാം മാറ്റും'; എംവി ഗോവിന്ദൻ

  1. Home
  2. Trending

'സിപിഎമ്മിൽ തർക്കവും ബഹളവുമാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമം, ജനങ്ങളെ അകറ്റുന്ന ശൈലികളെല്ലാം മാറ്റും'; എംവി ഗോവിന്ദൻ

mv


പാർട്ടിയെയും നേതാക്കളെയും ജനങ്ങളിൽ നിന്ന് അകറ്റുന്ന ശൈലികൾ മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ത്യയിലെ ആകെ സാഹചര്യം വിലയിരുത്തിയെന്നും നാല് മേഖലാ യോഗങ്ങളും കഴിഞ്ഞുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവിധ തലങ്ങളിലെ നേതാക്കൾക്കും പാർട്ടി മെമ്പർമാർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാന സമിതി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്തവമില്ലാത്തതെന്നും തെറ്റായ പ്രചാരണ വേല ജനങ്ങൾ തള്ളുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഇപി ജയരാജൻറെ പേര് പറഞ്ഞ് യോഗത്തിൽ വിമർശനമുണ്ടായെന്ന പരാമർശവും തെറ്റാണെന്നും ഇതിനെതിരെ ജയരാജൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജയരാജൻ ചർച്ചയിൽ പോലും പങ്കെടുത്തിരുന്നില്ല എന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.  ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിൻറെ വിലയിരുത്തൽ തന്നെയാണ് സിസി റിപ്പോർട്ടിലുള്ളത്. സിപിഎമ്മിൽ തർക്കവും ബഹളവുമാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. ഇത് ജനം തള്ളിക്കളയും. എസ്എഫ്‌ഐക്കെതിരെ വലിയ വിമർശനവും ആക്ഷേപവും ഉയരുകയാണ് ചെറിയ വീഴ്ചകൾ അവർ തന്നെ പരിഹരിക്കും.

പ്രതിഭാശാലികളെ നാടിന് സംഭാവന ചെയത് പ്രസ്ഥാനമാണ് എസ്എഫ്‌ഐ. എസ്എഫ്‌ഐയെ തകർക്കാൻ പലരും അവസരം കാത്തിരിക്കുകയാണ്. പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ് പ്രസ്ഥാനത്തെ ആകെ തകർക്കരുത്. തിരുത്തേണ്ട കാര്യങ്ങളെല്ലാം തിരുത്തി മുന്നോട്ടുപോകും. എസ്എഫ്‌ഐ സ്വതന്ത്ര വിദ്യാർത്ഥി പ്രസ്ഥാനമാണ്. അവർ അവരുടെ രീതിയിൽ പ്രതികരിക്കുന്നതാണ്. പ്രശ്‌നങ്ങളെല്ലാം നല്ലരീതിയിൽ ചർച്ച ചെയ്ത് പരിഹരിച്ചുപോകും. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻറും തമ്മിൽ പറഞ്ഞ ഭാഷയേക്കാൾ മോശമല്ല എസ്എഫ്‌ഐയുടേത്. ബിനോയ് വിശ്വത്തിൻറെ അഭിപ്രായം അദ്ദേഹത്തിൻറെ കാഴ്ചപ്പാടായിരിക്കാം. ബിനോയ് വിശ്വത്തിന് പദാനുപദ മറുപടി പറയുന്നില്ല.

സ്വർണ്ണപൊട്ടിക്കൽ സംഭവം പോലെയുള്ള ഒരു കാര്യത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. അത്തരം തെറ്റായ പ്രവണതകളെ അംഗീകരിക്കില്ല.സ്വർണം പൊട്ടിക്കലിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സിപിഎമ്മിനില്ല. ഇതിൽ ഉൾപ്പെട്ടവരെ പാർട്ടി മുൻകയ്യെടുത്താണ് ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിച്ചത്. തെറ്റായ പ്രവണതകളെ വെച്ചു പൊറുപ്പിക്കില്ല. പി ജയരാജൻ ഇതിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തിട്ടില്ലെന്നം എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെയും നേതാക്കളെയും ജനങ്ങളിൽ നിന്നും അകറ്റുന്ന എല്ലാ ശൈലികളെല്ലാം മാറ്റും. അതിൽ നേതാക്കളുടെ അഹംഭാവവും വരുമെന്നും എന്നാൽ, അത് മുഖ്യമന്ത്രിയുടെ ശൈലി എന്ന് വ്യാഖ്യാനിക്കണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാർക്കുനേരെ ഡിവൈഎഫ്‌ഐ നടത്തിയ 'രക്ഷാപ്രവർത്തനത്തെ' വീണ്ടും മുഖ്യമന്ത്രി ന്യായീകരിച്ചതിനെയും എംവി ഗോവിന്ദൻ പിന്തുണച്ചു. മുഖ്യമന്ത്രി പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും രക്ഷാപ്രവർത്തനം തന്നെയായിരുന്നുവെന്നുമായിരുന്നു എംവി ഗോവിന്ദൻറെ പ്രതികരണം.