മാലിന്യ സംസ്‌കരണ പ്ലാന്റിലെ അതിഥി തൊഴിലാളികളുടെ മരണം; ലേബർ കമീഷണർ അന്വേഷണം നടത്തും

  1. Home
  2. Trending

മാലിന്യ സംസ്‌കരണ പ്ലാന്റിലെ അതിഥി തൊഴിലാളികളുടെ മരണം; ലേബർ കമീഷണർ അന്വേഷണം നടത്തും

V Sivankutty


മലപ്പുറം അരീക്കോട് മാലിന്യക്കുഴിയിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ ലേബർ കമീഷണർ അന്വേഷണം നടത്തും. തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും നിയമപ്രകാരം അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ബുധനാഴ്ച്ച ഒന്നോടെ അരീക്കോട് വടക്കുംമുറിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചത്. വികാസ് കുമാർ, ഹിതേഷ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. രണ്ട് പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. സ്വകാര്യ വ്യക്തിയുടെ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിലാണ് അപകടം.കോഴി മാലിന്യ സംസ്‌കരണ യൂണിറ്റിലെ വാട്ടർ ടാങ്കിലിറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

ടാങ്കിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും അകപ്പെടുകയായിരുന്നു.തൊഴിലാളികളെ ആദ്യം അരീക്കോട് സർക്കാർ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.