വ്യോമഗതാഗതം എപ്പോൾ സാധാരണ നിലയിലാകും; അറിയിപ്പുമായി ദില്ലി വിമാനത്താവളം

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലി വിമാനത്താവളത്തിൻറെ പ്രവർത്തനം സാധാരണനിലയിൽ തുടരുമെന്ന് അറിയിപ്പ്. ദില്ലി വിമാനത്താവളത്തിൻറെ പ്രവർത്തനം സുഗമമായി തുടരും. എന്നാൽ, അതിർത്തി പ്രശ്‌നങ്ങൾ കാരണം വ്യോമയാന മന്ത്രാലയത്തിൻറെ ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നിലവിലുള്ളതിനാൽ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടായേക്കും. ചെക്ക്-ഇന്നിനായി പതിവിൽക്കൂടുതൽ സമയം വേണ്ടിവന്നേക്കുമെന്നും ദില്ലി ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) അറിയിച്ചു.
ദില്ലി വിമാനത്താവള അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സുരക്ഷ വർദ്ധിപ്പിച്ചതും, നിലവിലെ സാഹചര്യങ്ങളും വിമാനങ്ങളുടെ സമയത്തെയും, മറ്റ് നടപടികളെയും ബാധിച്ചേക്കാം. നിരന്തരം ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണം. നടപടികളുമായി യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ 32 വിമാനത്താവളങ്ങൾ നേരത്തെ അടച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിലുള്ള വിമാനത്താവളങ്ങളാണ് അടച്ചത്. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഈ വിമാനത്താവളങ്ങൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ല.