ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ: സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്; ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കും
'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് കേസുകളിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി സി.ബി.ഐക്ക് (CBI) നിർദ്ദേശം നൽകി. ഇത്തരം തട്ടിപ്പ് കേസുകളിൽ കേന്ദ്ര ഏജൻസിയുടെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. 'കൂടുതൽ നേട്ടം', 'പാർട്ട് ടൈം ജോലി' എന്നിവ വാഗ്ദാനം ചെയ്ത് നടക്കുന്ന നിക്ഷേപ തട്ടിപ്പുകളെക്കുറിച്ചും സി.ബി.ഐ. അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഡിജിറ്റൽ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട് നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അന്വേഷണങ്ങളിൽ സി.ബി.ഐക്ക് സഹായം നൽകാൻ സംസ്ഥാനങ്ങൾ അനുമതി നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കായി വ്യാജമായി ബാങ്ക് അക്കൗണ്ടുകൾ തുറന്ന കേസുകളിൽ അഴിമതി നിരോധന നിയമപ്രകാരം ബാങ്കർമാരുടെ പങ്ക് അന്വേഷിക്കാൻ സി.ബി.ഐക്ക് സ്വതന്ത്രമായ അധികാരം ഉണ്ടായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇന്റർപോളിന്റെ സഹായം തേടാനും, അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തിന് പുറത്തു പോകാനും സി.ബി.ഐക്ക് സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്.
അന്വേഷണ സമയത്ത് സി.ബി.ഐയോട് പൂർണ്ണമായി സഹകരിക്കണമെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങളോട് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. കൃത്രിമബുദ്ധിയും മെഷീൻ ലേണിങ് ടൂളുകളും ഉപയോഗിച്ച് ഇത്തരം അക്കൗണ്ടുകൾ തിരിച്ചറിയാനും കുറ്റകൃത്യങ്ങളിലൂടെ നേടിയ വരുമാനം മരവിപ്പിക്കാനും എപ്പോൾ കഴിയുമെന്ന് പരിശോധിക്കാൻ സുപ്രീം കോടതി റിസർവ് ബാങ്കിന്റെ സഹായം തേടി.നിയമപാലകരായി വേഷമിട്ട് തട്ടിപ്പുകാർ ഓഡിയോ/വിഡിയോ കോളുകൾ വഴി ഇരകളെ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന ഒരു സൈബർ തട്ടിപ്പ് രീതിയാണ് 'ഡിജിറ്റൽ അറസ്റ്റ്'. അറസ്റ്റ് ഒഴിവാക്കാനോ നിയമനടപടികൾ തടയാനോ പണം കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.
