ഭീകരതയ്ക്ക് അവസാനം കുറിക്കണമെന്ന് ഹിമാൻഷി

  1. Home
  2. Trending

ഭീകരതയ്ക്ക് അവസാനം കുറിക്കണമെന്ന് ഹിമാൻഷി

himanshi narwal


ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാൾ. ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്യുകയാണ്. ഭീകരതയ്ക്ക് അവസാനം കുറിക്കണമെന്ന് ഹിമാൻഷി പറഞ്ഞു. പഹൽഗാമിൽ ഭർത്താവിനെയടക്കം കൊലപ്പെടുത്തിയ ശേഷം പോയി മോദിയോട് ചോദിക്കാനാണ് ഭീകരവാദികൾ പറഞ്ഞത്. ഇതാ ഞങ്ങൾ ചോദിച്ചു. ഈ ഓപ്പറേഷൻ അവസാനിപ്പിക്കരുതെന്നും ഭീകരതയ്ക്ക് അവസാനം കുറയ്ക്കണമെന്നും ഹിമാൻഷി നർവാൾ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ഭീകരതയുടെ അവസാനത്തിന്റെ തുടക്കമാണെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണം.

ഭീകരവാദത്തിന് രാജ്യം ശക്തമായ സന്ദേശമാണ് ഇന്ത്യയുടെ തിരിച്ചടിയെന്നും വാർത്താ ഏജൻസിയായ പിടിഐയോട് ഹിമാൻഷി പ്രതികരിച്ചു. 'എന്റെ ഭർത്താവ് പ്രതിരോധ സേനയിലായിരുന്നു. സമാധാനവും സാധാരണക്കാരുടെ ജീവനും സംരക്ഷിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. രാജ്യത്ത് വിദ്വേഷവും ഭീകരതയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറുദിവസമായിട്ടേയുള്ളൂവെന്ന് അവരോട് കരഞ്ഞുപറഞ്ഞതാണ്. ഒന്നും ചെയ്യരുതേയെന്ന് ഭീകരരോട് ഞാൻ കേണപേക്ഷിച്ചു. അപ്പോൾ അവർ പറഞ്ഞത് പോയി മോദിയോട് പറയൂ എന്നാണ്. ഇന്ന് അതിനുള്ള മറുപടി മോദിജിയും ഇന്ത്യൻ സൈന്യവും കൊടുത്തു കഴിഞ്ഞു. പഹൽഗാം ആക്രമണത്തിന് പകരംചോദിക്കാനായി എന്നതിൽ സന്തോഷമുണ്ട്. പക്ഷേ വിനയ് അടക്കം 26 പേർ നമുക്കൊപ്പമില്ലല്ലോ എന്ന വിഷമമുണ്ട്. തിരിച്ചടിച്ചതിൽ കേന്ദ്ര സർക്കാരിനോട് നന്ദിയുണ്ട്. എന്നാൽ ഇത് ഇവിടംകൊണ്ട് അവസാനിപ്പിക്കരുതെന്ന് അവരോട് അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഭീകരതയുടെ അവസാനത്തിന്റെ തുടക്കം മാത്രമാണ് ഇതെന്ന് സർക്കാർ ഉറപ്പാക്കണം.'- ഹിമാൻഷി നർവാൾ പറഞ്ഞു.

ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺവാലിയിലുണ്ടായ ഭീകരാക്രമണത്തിലെ കണ്ണീർക്കാഴ്ച്ചയായിരുന്നു ഹിമാൻഷിയുടെയും വിനയ്‌യുടെയും ചിത്രം. വിവാഹം കഴിഞ്ഞ് ആറാം നാൾ മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തിയതായിരുന്നു ഇരുവരും. ഇതിനിടെയാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ വിനയ് കൊല്ലപ്പെട്ടത്. കൊച്ചി നേവൽ ബേസിലായിരുന്ന വിനയ് പഹൽഗാം ആക്രമണത്തിന് ഒരാഴ്ച മുമ്പാണ് വിവാഹ ചടങ്ങുകൾക്കായി നാട്ടിലേക്ക് പോയത്. ഭീകരവാദികളുടെ വെടിയേറ്റുവീണ വിനയ്‌യുടെ മൃതദേഹത്തിനടുത്ത് നിർവികാരയായി ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം പഹൽഗാം ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രമായി മാറിയിരുന്നു.