പ്രതിസന്ധികളെ കുറിച്ച് മേലധികാരികളെ നേരത്തെ തന്നെ കൃത്യമായി അറിയിച്ചിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ

  1. Home
  2. Trending

പ്രതിസന്ധികളെ കുറിച്ച് മേലധികാരികളെ നേരത്തെ തന്നെ കൃത്യമായി അറിയിച്ചിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ

   dr haris chirakkal    


ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന് വിഷയം പുറത്തറിയിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. താൻ പറഞ്ഞതെല്ലാം പരമാർത്ഥമാണെന്നും പ്രതിസന്ധികളെ കുറിച്ച് മേലധികാരികളെ നേരത്തെ തന്നെ കൃത്യമായി അറിയിച്ചിരുന്നുവെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ വിശദീകരിച്ചു. ഉപകരണക്ഷാമം സൂപ്രണ്ടിനെയും പ്രിൻസിപ്പാളിനെയും അറിയിച്ചിരുന്നു. എല്ലാ വിഭാഗങ്ങളിലും പ്രശ്നമുണ്ട്. ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ട് വിവരങ്ങൾ അറിയിച്ചു. മുൻ പ്രിൻസിപ്പാളിനൊപ്പമാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ടത്. പിന്നീട് ആരും വിഷയം സംസാരിച്ചിട്ടില്ല. പലരോടും ഈ വിവരങ്ങൾ പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും ആരോഗ്യ മന്ത്രിക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാമെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി.

രോഗികൾ നേരിടുന്ന പ്രശ്നമാണ് പ്രധാനം. ഒരുപാട് രോഗികൾ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നുണ്ട്. പലപ്പോഴും രോഗികൾ തന്നെ ഉപകരണം വാങ്ങി തരുന്ന സ്ഥിതിയുണ്ട്. ശസ്ത്രക്രിയാ ഉപകരണങ്ങൾക്കും സൌകര്യങ്ങൾക്കും വേണ്ടി ഇരക്കേണ്ടി വരുന്നു. മാർച്ചിൽ ഈ ഉപകരണത്തിനായി കത്ത് നല്കിയിരുന്നു. ശസ്ത്രക്രിയ മുടങ്ങുമെന്നും അറിയിച്ചിരുന്നു. നടപടിയുണ്ടായില്ല. തനിക്ക് എതിരെ വിജിലൻസ് അന്വേഷണം ഉണ്ടാകുമോ എന്ന് വരെ ഭയം ഉണ്ട്. കൈക്കൂലി ആരോപണം ഉയർത്താനും സാധ്യത ഉണ്ട്. ഒറ്റപ്പെടുമെന്ന ഭയമില്ല. നടപടിയെയും ഭയക്കുന്നില്ല. ജോലിയിൽ തുടരും. എന്ത് അന്വേഷണം വന്നാലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിവർത്തികേടുകൊണ്ടാണ് സോഷ്യൽ മീഡിയ വഴി വിവരം പുറത്ത് പറഞ്ഞത്. ഞാൻ അല്ല, എന്റെ വകുപ്പാണ് സംസാരിക്കുന്നത്. എന്റെ രോഗികൾക്കും എന്റെ വകുപ്പിനും വേണ്ടിയാണ് സംസാരിക്കുന്നത്. ഫണ്ട് ഉപയോഗിച്ചെന്ന് പറയുന്നതിൽ എന്താണ് പ്രായോഗിക ബുദ്ധി. ഉപകരണങ്ങൾ മാത്രം പോര, ബാക്കി സംവിധാനങ്ങൾ കൂടി വേണം. സൂപ്രണ്ടും പ്രിൻസിപ്പലും നീതി നൽകാത്തത് കൊണ്ടാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇടേണ്ടി വന്നത്. സൂപ്രണ്ടിന് ബുദ്ധിമുട്ടുകൾ അറിയാം. കടുത്ത മാമസിക സമ്മർദ്ദം ഉണ്ട്. ഉപകരണങ്ങൾ മാത്രം പോര, ബാക്കി സംവിധാനങ്ങൾ കൂടി വേണം. സാധാരണക്കാരുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറയുന്നു.