ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചതോടെ ടൂർണമെൻറിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട്

അതിർത്തിയിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചതോടെ ടൂർണമെൻറിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഐപിഎല്ലിൽ പ്ലേ ഓഫും ഫൈനലും ഉൾപ്പെടെ 16 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ നടത്താൻ തയാറാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ റിച്ചാർഡ് ഗ്ലൗഡ് ബിസിസിഐയെ സന്നദ്ധത അറിയിച്ചത്. അടുത്തമാസം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ ഐപിഎല്ലിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ഇംഗ്ലണ്ടിൽ തുടരാമെന്ന സൗകര്യവുമുണ്ടെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ വ്യക്തമാക്കിയിരുന്നു.
ജൂൺ 20നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അതിന് മുമ്പ് ഇന്ത്യൻ എ ടീം ഈ മാസം അവസാനം മുതൽ ടൂർ മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ നടത്താൻ ഇംഗ്ലണ്ട് സന്നദ്ധത അറിയിച്ചെങ്കിലും മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താനുള്ള സാധ്യതയാണ് ബിസിസിഐ ആലോചിക്കുന്നത്. ഐപിഎൽ ടീം ഉടമകളുമായും സ്പോൺസർമാരുമായും സംസാരിച്ചശേഷമെ ബിസിസിഐക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവു എന്നാണ് റിപ്പോർട്ട്.
നിലവിലെ സാഹചര്യത്തിൽ ഒരാഴ്ചത്തേക്കാണ് ടൂർണമെൻറ് നിർത്തിവെച്ചിരിക്കുന്നത്. ഒരാഴ്ചക്കുശേഷം മത്സരം സംഘർഷ സാധ്യത കുറഞ്ഞ തെക്കേ ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തി ടൂർണമെൻറ് പൂർത്തിയാക്കുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലാണ്. ഐപിഎൽ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചാൽ വിദേശതാരങ്ങളുടെ പങ്കാളിത്തം ടീമുകൾക്ക് പ്രശ്നമാവാനിടയുണ്ട്. സെപ്റ്റംബർ 2 മുതൽ 14 വരെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ടി20 പരമ്പര കളിക്കുന്നുണ്ട്. സെപ്റ്റംബർ 17-2വരെ അയർലൻഡിനെതിരെയും ഇംഗ്ലണ്ടിന് ടി20 പരമ്പരയുണ്ട്. ഈ സമയത്തേക്ക് ഐപിഎൽ മാറ്റിവെച്ചാൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക താരങ്ങൾക്ക് ടൂർണമെൻറിൽ പങ്കെടുക്കാനാവുമോ എന്ന കാര്യം സംശയമാണ്. അതുകൊണ്ട് തന്നെ ഒരാഴ്ച വൈകിയാണെങ്കിലും മെയ് മാസത്തിൽ തന്നെ ടൂർണമെൻറ് പൂർത്തിയാക്കുന്ന കാര്യമാണ് ബിസിസിഐ ഇപ്പോൾ പരിഗണിക്കുന്നത്.