കാട്ടാന ആക്രമണത്തില്‍ ഓരാൾ കൊല്ലപ്പെട്ടിട്ടും മന്ത്രിയോ, ഉന്നതോദ്യാഗസ്ഥരോ സംഭവ സ്ഥലത്ത് എത്തിയില്ല, ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം: കെ സുധാകരന്‍

  1. Home
  2. Trending

കാട്ടാന ആക്രമണത്തില്‍ ഓരാൾ കൊല്ലപ്പെട്ടിട്ടും മന്ത്രിയോ, ഉന്നതോദ്യാഗസ്ഥരോ സംഭവ സ്ഥലത്ത് എത്തിയില്ല, ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം: കെ സുധാകരന്‍

sudhakaran press meet


കാട്ടാന ആക്രമണത്തില്‍ അജിഷെന്ന യുവാവ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വനംമന്ത്രിയോ, ഉന്നതോദ്യാഗസ്ഥരോ സംഭവസ്ഥലത്തെത്തിയില്ലായെന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം കേരളം ഭരിക്കുന്നതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകന്‍ എംപി. ജീവന്‍ നഷ്ടപ്പെട്ട ഒരു കര്‍ഷകന്റെ ചേതനയറ്റ ശരീരമാണ് തെരുവില്‍ നീതിക്കുവേണ്ടി മണിക്കൂറുകള്‍ നിലവിളിച്ചത്. ഇത് കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

കേരളത്തെ ആശങ്കയിലാഴ്ത്തിയ ഞെട്ടിപ്പിക്കുന്ന സംഭവമാണ് മാനന്തവാടിയിൽ നടന്നതെന്ന് സുധാകരന്‍ പറഞ്ഞു. റോഡരികിലുള്ള വീടിന്റെ മതില്‍ തകര്‍ത്താണ് ആന അജിഷിനെ കൊലപ്പെടുത്തിയത്. കേരളത്തിലെ വീടുകള്‍പോലും വന്യമൃഗാക്രമണത്തില്‍ നിന്ന് സുരക്ഷിതമല്ല. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നുവെന്നും സുധാകരന്‍ വിമര്‍ശിച്ചു.

അജീഷിൻ്റെ മൃതദേഹം രാവിലെ ഏഴ് മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 12 മണിയായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. സംഭവസ്ഥലത്ത് കുതിച്ചെത്തേണ്ട വനംമന്ത്രിയെ അവിടെയൊന്നും കണ്ടില്ല. വയനാട് ജില്ലയുടെ ചുമതലയുള്ള ഈ മന്ത്രിയുടെ കുറ്റകരമായ വീഴ്ചകള്‍ കണക്കിലെടുത്ത് ഉടനടി മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പുറത്താക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.