ഭീകരാക്രമണത്തിൽ ജമ്മുവിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദുഃഖം അറിയിച്ച് ഒമർ അബ്ദുള്ള

രജൗരിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. രാജ് കുമാർ താപ്പയെന്നയാളാണ് മരിച്ചത്. ദാരുണമായ അപകടത്തിന് മണിക്കൂറുകൾ മാത്രം മുമ്പ് മുഖ്യമന്ത്രിയുമായുള്ള ഓൺലൈൻ അവലോകന യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. സംഭവത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നാണ് ഒമർ അബ്ദുള്ള എക്സിൽ കുറിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും മുഖ്യമന്ത്രി കുറിച്ചു. പാക് ഷെല്ലാക്രമണത്തിൽ വീട് തകർന്നാണ് രാജ് കുമാർ താപ്പ കൊല്ലപ്പെട്ടത്.കഴിഞ്ഞദിവസം ജമ്മു കാശ്മീരിൽ കനത്ത സംഘർഷമാണ് ഉണ്ടായത്.
ജമ്മുവിലെ പല പ്രദേശങ്ങളിൽ നിന്നുമുള്ള അപകടത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നിരവധി കെട്ടടങ്ങളും വാഹനങ്ങളും തകർന്നതായി ഇതിൽ കാണാം. പാകിസ്ഥാന്റെ ഡ്രോണുകളെല്ലാം തന്നെ ഇന്ത്യ തകർത്തു. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് സുരക്ഷാ സേനയുടെ മുന്നറിയിപ്പ്. അനാവശ്യമായി പുറത്തിറങ്ങരുതെന്നും പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇവർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. പരിഭ്രാന്തിയുടെ ആവശ്യമില്ലെങ്കിലും ജാഗ്രതയും മുൻകരുതലും അത്യാവശ്യമാണെന്നും അറിയിപ്പിലുണ്ട്.