മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച സംഭവം; ഹൈക്കോടതി റിപ്പോർട്ട് തേടി

  1. Home
  2. Trending

മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച സംഭവം; ഹൈക്കോടതി റിപ്പോർട്ട് തേടി

hc kerala


കാട്ടാക്കടയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛനെ ക്രൂരമായി കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച കേസിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി പ്രേമനെ മകൾക്ക് മുന്നിലിട്ട് വളഞ്ഞിട്ട് മർദ്ദിച്ചത്. വിദ്യാർത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം എന്നാണ് പരാതി. 

സംഭവം വാർത്തയായതോടെ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാർ ചെയ്തത് എന്നാണ് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം.

ആമച്ചൽ സ്വദേശിയായ പ്രേമൻ വിദ്യാർത്ഥിനിയായ മകളുടെ കൺസെഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആർടിസിയുടെ കാട്ടാക്കടയ ഡിപ്പോയിൽ എത്തിയത്. കോഴ്‌സ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കൺസെഷൻ ടിക്കറ്റ് പുതുക്കി നൽകു എന്ന് ജീവനക്കാർ ഓഫീസിൽ നിന്നും പ്രേമനോട് പറഞ്ഞു. ഒരു മാസം മുൻപ് കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കി കൺസെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സർട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ പറഞ്ഞു. എന്നാൽ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാർ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാർ പ്രകോപിതരാക്കുകയും കാര്യങ്ങൾ കയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.