ഹിമാചലിൽ മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി; ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ സെസ്

മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി ഹിമാചൽ പ്രദേശ്. ഒരു കുപ്പി മദ്യത്തിന് പത്ത് രൂപയാണ് പശു സെസ് ആയി നൽകേണ്ടി വരികയെന്ന് സർക്കാർ ബജറ്റിൽ വ്യക്തമാക്കി. ഇതുവഴി ഒരു വർഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. സെസ് ആയി പിരിച്ചെടുക്കുന്ന തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന തരത്തിൽ ചെലവഴിക്കുമെന്നും ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയില്‍ വ്യത്യസ്തങ്ങളായ പദ്ധതികൾ നടപ്പിലാക്കുമെന്നും സംസ്ഥാന ബഡ്ജറ്റിൽ പറയുന്നുണ്ട്. രണ്ടു ശതമാനം പലിശയ്ക്ക് കർഷകർക്ക് ലോൺ, വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനായി 25000 രൂപ വീതം സബ്‌സിഡി തുടങ്ങിയവയും ഹിമാചല്‍ സര്‍ക്കാരിന്റെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.
മുൻപ് ഉത്തർപ്രദേശ് സർക്കാരും 0.5 ശതമാനം പശു സെസ് ഏർപ്പെടുത്തിയിരുന്നു. പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയുന്നതിന് വേണ്ടിയായിരുന്നു സെസ് ഏര്‍പ്പെടുത്തിയത്. 2019 മുതല്‍ 2022 വരെ പശു സെസ് ഏർപ്പെടുത്തിയതിലൂടെ 2176 കോടി രൂപ രാജസ്ഥാൻ സർക്കാരും സമ്പാദിച്ചിരുന്നു.