അഭിഭാഷകനെ കാണാനെത്തി; കുപ്രസിദ്ധ മോഷ്ടാവ് 'ബണ്ടി ചോര്‍' വീണ്ടും പൊലീസ് കസ്റ്റഡിയില്‍
കുപ്രസിദ്ധ മോഷ്ടാവായ ദേവീന്ദർ സിംഗ് എന്ന 'ബണ്ടി ചോര്‍' വീണ്ടും പൊലീസ് കസ്റ്റഡിയിലായി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു അഭിഭാഷകനെ കാണാൻ വന്നതാണെന്നാണ് ബണ്ടി ചോര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. റെയിൽവേ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാൻ എത്തിയതാണെന്നാണ് ബണ്ടി ചോര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇയാളുടെ സംസാരത്തിൽ പരസ്പരവിരുദ്ധമായ കാര്യങ്ങൾ ഉള്ളതിനാൽ മാനസികനില പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നുള്ള ട്രെയിനിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു. അന്നും അഭിഭാഷകൻ ബി.എ. ആളൂരിനെ കാണാനാണ് വന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. ആളൂർ അന്തരിച്ച വിവരം ബണ്ടി ചോർ അറിഞ്ഞിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലായി ഏഴുന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോര്‍.
