'ദർബാർ' ഇല്ലെങ്കിലെന്താ, 'ഷഹൻഷ' യുണ്ടല്ലോ! രാഷ്ട്രപതി ഭവനിലെ പേര് മാറ്റത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

രാഷ്ട്രപതി ഭവനിലെ ഹാളുകളുടെ പേരുമാറ്റത്തിൽ വിമർശനം ശക്തമാക്കി പ്രതിപക്ഷം. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്‍റെ പേര് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന്‍റെ പേര് അശോക് മണ്ഡപ് എന്നുമാക്കിയാണ് മാറ്റിയ നടപടിക്കെതിരെ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ളവർ രംഗത്തെത്തി. 'ദർബാർ' എന്ന സങ്കൽപ്പമില്ലെങ്കിലും ഷഹൻഷാ (ചക്രവർത്തി) എന്ന സങ്കൽപ്പമുണ്ടല്ലോ എന്നായിരുന്നു പേരുമാറ്റത്തെ പ്രിയങ്ക പരിഹസിച്ചത്.
രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓർമ്മിപ്പിക്കുന്ന പദമാണ് ദർബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ ആ വാക്കിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു എന്നും ചൂണ്ടികാട്ടിയാണ് പേരുമാറ്റത്തിനുള്ള വിജ്‍ഞാപനം നേരത്തെ രാഷ്ട്രപതി ഭവൻ പുറത്തിറക്കിയത്. ഇത് ചൂണ്ടികാട്ടിയാണ് പ്രിയങ്കയടക്കമുള്ളവർ വിമർശനം ശക്തമാക്കി രംഗത്തെത്തിയത്.