കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്, കടമെടുപ്പ് അവകാശം ബോധ്യപ്പെടുത്താനായില്ല; വിമര്‍ശിച്ച് സുപ്രീം കോടതി

  1. Home
  2. Trending

കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്, കടമെടുപ്പ് അവകാശം ബോധ്യപ്പെടുത്താനായില്ല; വിമര്‍ശിച്ച് സുപ്രീം കോടതി

sc


അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താൻ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി വിധി പകര്‍പ്പിൽ വിമര്‍ശനം. കേസ് ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് സംസ്ഥാനത്തിന് ബോധ്യപ്പെടുത്താൻ കഴിയാതെ പോയത്. കേരളം പറയുന്ന കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും സംസ്ഥാനത്തെ ധനകാര്യ മാനേജ്മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തിൽ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാൻ കാരണമാകില്ലെന്നും സുപ്രീം കോടതി വിധിയിൽ പറഞ്ഞു. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാൽ ധനകാര്യ ചട്ടങ്ങൾ ലംഘിച്ച സംസ്ഥാനങ്ങൾ കൂടുതൽ വായ്പ എടുക്കുന്നതിന് ഇടയാക്കുമെന്നും സുപ്രീം കോടതി ഇന്നത്തെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനങ്ങളുടെ വായ്പ പരിധിയിൽ അനാവശ്യ കൈകടത്തലിന് കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് പറഞ്ഞാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം ചോദ്യം ചെയ്തിരുന്നു. കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി. ഹർജി ഉയർത്തുന്ന ആറ് ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടത്. കടമെടുക്കാനുള്ള സംസ്ഥാന അവകാശത്തിൽ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാം എന്ന് ഭരണഘടന ബഞ്ച് പരിഗണിക്കും.