അഞ്ചാം ടെസ്റ്റിന് നാളെ ഓവലിൽ തുടക്കം
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ഓവലിൽ തുടക്കമാവും. പരമ്പര സമനിലയാക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മാഞ്ചസ്റ്റർ ടെസ്റ്റിൽ ജയത്തോളംപോന്ന സമനില പൊരുതിനേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഓവലിൽ ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ശുഭ്മൻ ഗില്ലിൻറെയും സംഘത്തിൻറെയും ലക്ഷ്യം. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാൽ ഇന്ത്യൻ ടീമിൽ മാറ്റം ഉറപ്പാണ്. റിഷഭിന് പകരം ധ്രുവ് ജുറൽ ടീമിലെത്തും.
മൂന്നാം നമ്പർ ബാറ്ററുടെ സ്ഥിരതയില്ലായ്മ ആശങ്കയാണെങ്കിലും ടോപ് ഓർഡറിൽ മാറ്റമുണ്ടാവില്ല. മൂന്ന് ടെസ്റ്റിലേ കളിക്കൂയെന്ന് തീരുമാനിച്ചിരുന്നെങ്കിലും നിർണായ മത്സരം ആയതിനാൽ ഓവലിലും ജസ്പ്രീത് ബുമ്ര ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുമ്ര കളിക്കുന്നില്ലെങ്കിൽ ആകാശ് ദീപ് ആയിരിക്കും മുഹമ്മദ് സിറാജിൻറെ ബൗളിംഗ് പങ്കാളി.
അൻഷുൽ കംബോജിന് പകരം അരങ്ങേറ്റക്കാരൻ അർഷ്ദീപ് സിംഗിനും ഷാർദുൽ താക്കൂറിന് പകരം സ്പിന്നർ കുൽദീപ് യാദവിനും അവസരം കിട്ടുമെന്നാണ് സൂചന. 25കാരനായ അർഷ്ദീപ് 63 ടി20 മത്സരങ്ങളിലും ഒൻപത് ഏകദിനങ്ങളിലും ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യ ചാമ്പ്യൻമാരായ കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിൽ 17 വിക്കറ്റെടുത്ത അർഷ്ദീപ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്നു.
