ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരന്റെ സംസ്കാര ചടങ്ങിൽ ഐഎസ്ഐ, പാക് പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തതായി സൂചന

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരന്റെ സംസ്കാര ചടങ്ങിൽ പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയുടെയും പാക് പോലീസിന്റെയും ഉദ്യോഗസ്ഥർ പങ്കെടുത്തതായി റിപ്പോർട്ട്. ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യാക്കൂബ് മുഗൾ എന്ന ഭീകരൻറെ സംസ്കാര ചടങ്ങിൽ ഐഎസ്ഐ, പാക് പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയുള്ള നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുസഫറാബാദിലെ ബിലാൽ ടെറർ ട്രെയിനിംഗ് ക്യാമ്പിന്റെ മേൽനോട്ടം വഹിക്കുന്നയാളാണ് യാക്കൂബ് മുഗൾ.
സംസ്കാര ചടങ്ങിൽ യൂണിഫോമിലും അല്ലാതെയും നിരവധിയാളുകളെ കാണാം. ഇതിൽ യൂണിഫോമിലല്ലാതെ നിൽക്കുന്നവരിൽ പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്തരത്തിലൊരു ക്യാമ്പിന് നേതൃത്വം നൽകിയിരുന്ന ഭീകരന്റെ സംസ്കാര ചടങ്ങിൽ പാകിസ്ഥാനിലെ പ്രധാന ഉദ്യോഗസ്ഥർ പങ്കെടുത്തതിലൂടെ ഭീകര സംഘടനകളുമായി പാകിസ്ഥാൻ സർക്കാർ നിലിനിർത്തുന്ന ബന്ധം കൂടുതൽ വ്യക്തമായിരിക്കുകയാണ്. യാക്കൂബ് മുഗളിന് കീഴിൽ ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യൻ അതിർത്തി കടത്തി വിട്ടിരുന്നത് ബിലാൽ ക്യാമ്പിൽ നിന്നാണ്. യാക്കൂബ് മുഗൾ കൊല്ലപ്പെട്ടതായി പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.