'കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രൻ'; കണ്ടകശനി പരാമർശത്തിൽ മറുപടിയുമായി വിഡി സതീശൻ

കൊട്ടിക്കലാശം ആയപ്പോഴേക്കും യുഡിഎഫ് ആവേശക്കൊടുമുടിയിലാണെന്നും ഇതുവരെ കണ്ടതിലും മികച്ച ടീം വര്‍ക്ക് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും പാലക്കാട് രാഹുലിന്‍റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെ സുരേന്ദ്രന്‍റെ കണ്ടകശനി പരാമര്‍ശത്തിനും വിഡി സതീശൻ മറുപടി നൽകി.കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.
വിഡി സതീശൻ കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പരിഹാസം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. കണ്ടകശനി സതീശനെയും കൊണ്ടേ പോകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.
പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം ഹിന്ദു അഭിമുഖത്തിന്‍റെ തുടർച്ചയാണെന്ന് വിഡി സതീശൻ പറഞ്ഞു. സന്ദീപ് വാര്യർ വന്നപ്പോൾ ബി ജെ പി ക്യാമ്പിനേക്കാൾ ഉച്ചത്തിൽ കേൾക്കുന്നത് മുഖ്യമന്ത്രിയുടെ കരച്ചിലാണ്. പിണറായി സംഘപരിവാറിന്‍റെ ആലയിൽ പാർട്ടിയെ കെട്ടി.മുഖ്യമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്ക് വോട്ടിങ്ങിലൂടെ ജനം മറുപടി പറയുമെന്നും സതീശൻ പറഞ്ഞു.